ന്യൂഡെൽഹി: ദേശീയ തലസ്‌ഥാനത്തെ കർഷക പ്രക്ഷോഭം 12ആം ദിവസം പിന്നിടുമ്പോൾ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് മന്ത്രിമാരും ഇന്ന് ദില്ലി-ഹരിയാന അതിർത്തിയിലുള്ള സമരഭൂമി സന്ദർശിക്കും.
കേന്ദ്രത്തിലെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് കർഷകരാണ് സിംഗുവിൽ തമ്പടിച്ചിട്ടുള്ളത്. അരവിന്ദ് കെജ്‌രിവാളും മറ്റ് ആംആദ്‌മി മന്ത്രിമാരും കർഷകരെ സന്ദർശിക്കുകയും അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് ഡെൽഹി സർക്കാർ നൽകിയ സൗകര്യങ്ങൾ പരിശോധിക്കുകയും ചെയ്യും.
ഡിസംബർ 8ന് കർഷക സംഘടനകൾ വിളിച്ച ഭാരത് ബന്ദിന് എഎപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള എല്ലാ എഎപി പ്രവർത്തകരും രാജ്യവ്യാപകമായി പണിമുടക്കിനെ പിന്തുണക്കുമെന്ന് ഞായറാഴ്‌ച അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. കർഷകരെ പിന്തുണക്കാൻ എല്ലാ പൗരൻമാരോടും കെജ്‌രിവാൾ അഭ്യർഥിച്ചു.
നേരത്തെ ആംആദ്‌മി പാർട്ടി വിദ്യാർഥി യൂണിറ്റിലെയും പാർട്ടിയുടെ ചുമതലയുള്ള ജർണെൽ സിങ്ങിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകർ കർഷകരെ പിന്തുണച്ച് മനുഷ്യ ശൃംഖല രൂപീകരിച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എഎപിയുടെ വിദ്യാർഥി യൂണിറ്റ് ഡെൽഹിയിലെ കൊണാട്ട് പ്ളേസിലും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Read Also: ഹത്രസ് കേസ്; ഡിസംബർ 16ന് കോടതി പരിഗണിക്കും