ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ ശക്‌തമായ സമരവുമായി രംഗത്ത് വരാന്‍ തീരുമാനിച്ച് കര്‍ഷകര്‍. ഇതിന്റെ ഭാഗമായി പല്‍വാള്‍, മനേസര്‍ ഹൈവേകള്‍ കര്‍ഷകര്‍ ഉപരോധിക്കും. കൂടാതെ ജനുവരി 7ആം തീയതി ഡെല്‍ഹിയിലെ നാല് അതിര്‍ത്തികളിലേക്ക് ട്രാക്‌ടര്‍ മാര്‍ച്ച് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം കര്‍ഷക സംഘടനകളും, കേന്ദ്രസര്‍ക്കാരും തമ്മില്‍ നടന്ന 7ആം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം കൂടുതല്‍ ശക്‌തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കിയിരുന്നു.
സമരത്തിന്റെ ഭാഗമായി നാളെ മുതല്‍ രണ്ടാഴ്‌ചത്തേക്ക് ദേശ് ജാഗ്രന്‍ അഭിയാന്‍ ആരംഭിക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാതെ സമരത്തില്‍ നിന്നും പിൻമാറില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. രാജ്യതലസ്‌ഥാനത്ത് തുടരുന്ന ശക്‌തമായ മഴയിലും, കൊടും തണുപ്പിലും നിരവധി കര്‍ഷകരാണ് ഇപ്പോഴും സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിച്ചേരുന്നത്.
ഡെല്‍ഹിയുടെ അതിര്‍ത്തികളില്‍ സ്‌ത്രീകളുടെ നേതൃത്വത്തില്‍ ട്രാക്‌ടര്‍ റാലി നടത്താനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ ദിവസവും കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ട്വിറ്ററില്‍ കുറിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ നടത്തുന്ന സമരം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്‌തമാക്കി.
Read also : പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനായി തയാറെടുക്കുന്നു; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്