വിശാഖപട്ടണം: മകളെ ബലാൽസംഗം ചെയ്‌ത പ്രതിയുടെ വീട്ടിൽ കയറി കുടുംബത്തിലെ 6 പേരെ കൊന്ന് പെൺകുട്ടിയുടെ പിതാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യാഴാഴ്‌ച രാവിലെയാണ് സംഭവം. ഒരു പുരുഷൻ, മൂന്ന് സ്‌ത്രീകൾ, രണ്ട് വയസും ആറുമാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങൾ വീതം 6 പേരെയാണ് പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തിയത്.
പുല്ല് വെട്ടാൻ ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് 6 പേരെയും കൊലപ്പെടുത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്‌ഥലത്ത് എത്തിയപ്പോൾ രക്‌തത്തിൽ കുളിച്ച് നിൽക്കുന്ന പ്രതിയെയാണ് കണ്ടത്. അയൽവാസികളായ ഇരുകുടുംബങ്ങളും തമ്മിൽ ചില പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായി നാട്ടുകാർ പറയുന്നു. 2018ൽ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇപ്പോൾ കൂട്ടക്കൊലയിൽ കലാശിച്ചത്.
പ്രതിയുടെ മകളെ കൊല്ലപ്പെട്ട കുടുംബത്തിലുള്ള വിജയ് എന്നയാൾ ബലാൽസംഗം ചെയ്‌തതായി പരാതി ഉയർന്നിരുന്നു. ഈ പരാതിയിൽ കേസ് രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഇരുകുടുംബങ്ങളും കടുത്ത ശത്രുതയിലായത്. ബലാൽസംഗ കേസിൽ പ്രതിയായിരുന്ന വിജയ്‌യുടെ ഭാര്യയും കുട്ടികളും അച്ഛനും അമ്മായിമാരുമാണ് ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവസമയത്ത് വിജയ് വീട്ടിൽ ഇല്ലായിരുന്നു.
Read also: ബംഗാളിൽ കോൺഗ്രസ് സ്‌ഥാനാർഥി കോവിഡ് ബാധിച്ചു മരിച്ചു