തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഫീസ് വർധനയ്‌ക്ക് വിലക്ക് ഏർപ്പെടുത്തി സർക്കാർ. അഡ്‌മിഷൻ ഫീസ് ഉൾപ്പടെയുള്ള ഫീസുകളിൽ ഒരു തരത്തിലുള്ള വർധനവും പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. സ്വകാര്യ, സ്വാശ്രയ കോളജുകളിൽ ഉൾപ്പടെയാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്.
വിദ്യാർഥികളുടെ അക്കാദമിക് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഫീസിൽ വർധന പാടില്ലെന്ന് നിർദ്ദേശം നൽകിയതെന്നും, അതേസമയം എല്ലാ അധ്യാപകർക്കും, അനധ്യാപകർക്കും മുഴുവൻ ശമ്പളവും നൽകണമെന്നും സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്. സംസ്‌ഥാനത്ത് ഒക്‌ടോബർ 4ആം തീയതി തന്നെ കോളേജുകൾ ഉൾപ്പടെയുള്ള ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറന്നിരുന്നു.
മുഴുവൻ വിദ്യാർഥികളെയും പ്രവേശിപ്പിച്ചുകൊണ്ട് അവസാന സെമസ്‌റ്റർ ബിരുദാനന്തര ബിരുദ ക്‌ളാസുകളും, പകുതി വീതം കുട്ടികളെ വച്ച് ഷിഫ്റ്റ് അടിസ്‌ഥാനത്തിൽ അവസാന സെമസ്‌റ്റർ ബിരുദ ക്‌ളാസുകളും നിലവിൽ സംസ്‌ഥാനത്ത് നടക്കുന്നുണ്ട്. ആഴ്‌ചയിൽ 25 മണിക്കൂർ ക്‌ളാസ് വരുന്ന വിധത്തിൽ ഓൺലൈൻ, ഓഫ്‌ലൈൻ ക്‌ളാസുകൾ സമ്മിശ്രമായാണ് നടത്തുന്നത്. എന്നാൽ എഞ്ചിനീയറിങ് കോളജുകളിൽ ആറ് മണിക്കൂർ ദിവസേന ക്ളാസ് നടത്തുന്ന സംവിധാനം തുടരും.
Read also: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും