മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ആര്യൻ ഖാൻ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മുംബൈയിലെ എൻഡിപിഎസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
അതിനിടെ കേസില്‍ ഒരു വിദേശി കൂടി അറസ്‌റ്റിലായി. നൈജീരിയ സ്വദേശിയാണ് അറസ്‌റ്റിലായത്. കേസില്‍ അറസ്‌റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാള്‍. ഇതോടെ കേസില്‍ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 20 ആയി. ഗൊരേഗാവില്‍ നിന്നാണ് എന്‍സിബി സംഘം പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇയാളില്‍ നിന്ന് കൊക്കെയ്നും പിടിച്ചെടുത്തിട്ടുണ്ട്.
ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിലെ അന്വേഷണം ബോളിവുഡിലേക്കും നീങ്ങുകയാണ്. ചലച്ചിത്ര നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടിലും ഓഫിസിലും അന്വേഷണ സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് 8 മണിക്കൂറോളം ഖത്രിയെ ചോദ്യം ചെയ്‌തിരുന്നു. ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഖത്രിയോട് എന്‍സിബി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ ആര്യന്‍ ഖാന്റെ പിതാവ് ഷാരൂഖ് ഖാന്റെ ഡ്രൈവറെയും എന്‍സിബി ചോദ്യം ചെയ്‌തു. എന്‍സിബി ഓഫിസില്‍ വിളിച്ചുവരുത്തിയാണ് ഡ്രൈവര്‍ രാജേഷ് മിശ്രയുടെ മൊഴി രേഖപ്പെടുത്തിയത്. ലഹരി പാര്‍ട്ടി നടന്ന ആഡംബര കപ്പലിലേക്ക് ആര്യനെയും സുഹൃത്തുക്കളെയും എത്തിച്ചത് ഡ്രൈവര്‍ ആണെന്ന നിഗമനത്തിന്റെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്‌തത്.
Most Read: മെഡിക്കൽ സിലബസിൽ പാരമ്പര്യരീതികൾ ഉൾപ്പെടുത്തുന്നത് പരിഗണിക്കും; കേന്ദ്ര ആരോഗ്യമന്ത്രി