ബെംഗളൂരു: മാനസിക ആരോഗ്യത്തിനായുള്ള ഇന്ത്യയുടെ പാരമ്പര്യ ചികിൽസാ രീതികൾ മെഡിക്കൽ വിദ്യാർഥികളുടെ സിലബസിന്റെ ഭാഗമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ. ബെംഗളൂരുവിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ആൻഡ് ന്യൂറോളജിക്കൽ സയൻസസി(നിംഹാൻസ്)ൽ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ സിലബസിൽ പാരമ്പര്യ ചികിൽസാ രീതികൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പഠനം നടത്താൻ നിംഹാൻസിനോട് മന്ത്രി ആവശ്യപ്പെട്ടു. പഠനത്തിന്റെ അടിസ്‌ഥാനത്തിൽ സർക്കാർ നയത്തിന് രൂപം നൽകുമെന്നും മന്ത്രി വ്യക്‌തമാക്കി.
ഇന്ത്യയുടെ പരമ്പരാഗത കുടുംബഘടനയെപ്പറ്റി വിദഗ്‌ധർ പഠനം നടത്തണമെന്നും മാനസിക പ്രശ്‌നങ്ങൾ തനിയെ ഇല്ലാതെയാകുന്നതാണ് ആ കുടുംബഘടനയെന്നും മൻസുഖ് മാണ്ഡവ്യ ചൂണ്ടിക്കാട്ടി.
നമ്മുടെ ഉൽസവങ്ങളെല്ലാം മാനസിക ചികിൽസകളാണ്. മതപരമായ കൂടിച്ചേരലുകളും സാമൂഹിക പരിപാടികളും രാവിലെയും വൈകീട്ടുമുള്ള പ്രാർഥനകളും ആരതിയുമെല്ലാം മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പാരമ്പര്യം മാനസികരോഗ ചികിൽസയ്‌ക്ക് ഉപയോഗിക്കണം; മന്ത്രി പറഞ്ഞു.
Most Read: ലഖിംപൂര്‍ കൂട്ടക്കൊല; കോൺഗ്രസിന്റെ രാജ്യവ്യാപക മൗനവ്രത പ്രക്ഷോഭം ഇന്ന്