തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും വിവിധ സർക്കാർ വകുപ്പുകളിലുമായി ഇന്ന് ഹാജരായത് 70 ശതമാനത്തോളം ജീവനക്കാർ. ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞത്തിന്റെ ഭാഗമായാണ് അവധി ദിവസമായ ഇന്നും ജീവനക്കാർ ഓഫിസുകളിൽ ഹാജരായത്. പെൻഡിംഗ് ഫയലുകളിൽ പരിഹാരം കണ്ടെത്തി തീർപ്പാക്കുന്നതിന് മാസത്തിൽ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് ജൂലൈ മുതൽ സെപ്റ്റംബർ വരെ ഓരോ അവധി ദിനം പ്രവർത്തി ദിനമാക്കി ഫയലുകൾ തീർപ്പാക്കുന്നത്. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് നല്ല ഇടപെടൽ നടത്തുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി കൂടുതൽ ഊർജസ്വലമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.
സെക്രട്ടറിയേറ്റിലെ 44 വകുപ്പുകളിലായി പ്രതിമാസം ഉണ്ടാകുന്നത് ശരാശരി 20,000 ഫയലുകളാണ്. ഇത് തീരാ പ്രശ്‌നങ്ങൾ ആയതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. പൊതുഭരണ വകുപ്പ് നിർദ്ദേശം അനുസരിച്ചു സെക്രട്ടറിയേറ്റിൽ വിവിധ വകുപ്പുകളിലായി കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മാത്രം ജീവനക്കാർ ഓഫീസിലെത്തി. പ്രധാന വകുപ്പുകൾ ഓഗസ്‌റ്റ് 22ന് അകം ഓൺലൈൻ സർവീസിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്.
സംസ്‌ഥാനത്തെ പഞ്ചായത്ത്, റവന്യൂ ഓഫീസുകളിലും നഗരസഭകളിലുമെല്ലാം ഞായാറാഴ്‌ച പ്രവർത്തിദിനം ആണ്. രണ്ടാഴ്‌ച കൂടുമ്പോൾ വകുപ്പ് തലത്തിലും മാസത്തിൽ ഒരിക്കൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ തലത്തിലും ഫയൽ തീർപ്പാക്കൽ അവലോകനം നടത്താനാണ് തീരുമാനം. അതാത് വകുപ്പുകളിൽ മന്ത്രിമാരും പ്രവർത്തനങ്ങൾ വിലയിരുത്തും.
Most Read: ബീഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു