കോഴിക്കോട്: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ച ജില്ലകളിൽ സ്‌ഥാനാർഥികൾ ഇന്ന് നിശബ്‌ദ പ്രചാരണത്തിലാണ്. നാല് ജില്ലകളിലാണ് തിങ്കളാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്. മലപ്പുറം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളാണ് നാളെ വിധിയെഴുതുന്നത്. രാവിലെ 7 മുതൽ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. മൂന്ന് ഘട്ടങ്ങളിലെയും വോട്ടെണ്ണൽ ഡിസംബർ 16ന് ഒരുമിച്ച് നടക്കും.
മലബാറിലെ ഇടതുപക്ഷ മുൻതൂക്കം ഇക്കുറിയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ഇടതിയിരുന്നു മേൽക്കൈ. എന്നാൽ ഇക്കുറി യുഡിഎഫും ശക്‌തമായി മൽസര രംഗത്തുണ്ട്.
വിവാദങ്ങളിൽ മുങ്ങി നിൽക്കുന്ന സർക്കാരിന്റെ വിലയിരുത്തലാവും തദ്ദേശ തിരഞ്ഞെടുപ്പ്. ബിജെപിക്ക് തെക്കൻ ജില്ലകളിലേത് പോലെ ശക്‌തമായ സ്വാധീനമുള്ള മേഖലയല്ല മലബാർ. അതിൽ കാസർഗോഡ് ജില്ലയിൽ ബിജെപി നിർണായക ശക്‌തിയാകും. കണ്ണൂർ, കോഴിക്കോട് കോർപ്പറേഷനുകളാണ് ഇരുമുന്നണികളും ഉറ്റുനോക്കുന്നത്.
Also Read: 1000 പഞ്ചായത്ത് തരൂയെന്ന് സുരേഷ് ഗോപി; 1500 തരട്ടേയെന്ന് സോഷ്യല്‍ മീഡിയ