തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ഗവർണർ പ്രത്യേക സഭ ചേരാൻ അനുമതി നൽകിയത്.
ഈ മാസം 31നാണ് പ്രത്യേക നിയമസഭാ സമ്മേളനം. നേരത്തെ ഈ മാസം 23ന് സഭ ചേരാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഗവർണറുടെ അനുമതി ലഭിച്ചിരുന്നില്ല. അടിയന്തരമായി സഭ ചേരുന്നതിനുള്ള സാഹചര്യം ഇപ്പോൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ഗവർണർ അനുമതി നിഷേധിച്ചത്. എന്നാൽ പിന്നീട് മന്ത്രിമാരും സ്‌പീക്കറുമടക്കം നേരിട്ട് ഗവർണറെ കണ്ടു സഭ ചേരേണ്ടതിന്റെ ആവശ്യകത അറിയിച്ചു. അടിയന്തര പ്രാധാന്യമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കത്ത് നൽകുകയും ചെയ്‌തു. ഇതോടെയാണ് ഗവർണർ അനുമതി നൽകിയത്.
31ന് രാവിലെ 9 മുതൽ 10 വരെ ഒരു മണിക്കൂർ ചേരുന്ന സഭ കാർഷിക നിയമഭേദഗതിക്കെതിരായ പ്രമേയം പാസാക്കും. പ്രതിപക്ഷം തീരുമാനത്തെ അനുകൂലിക്കുന്നുണ്ട്. അതേസമയം ബിജെപി അംഗമായ ഒ രാജഗോപാലിന്റെ പിന്തുണ ലഭിച്ചേക്കില്ല.
അതേസമയം കേന്ദ്ര നിയമത്തിന് ബദലായി കേരളം കൊണ്ടുവരുന്ന നിയമത്തിന്റെ കരട് തയ്യാറാക്കാൻ ഇന്ന് കൃഷി-നിയമവകുപ്പിലെ ഉദ്യോഗസ്‌ഥർ യോഗം ചേരും. ബദൽ നിയമം ജനുവരിയിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നത്.
Also Read: ‘വർത്തമാന’ത്തിന് വിലക്ക് വെച്ച തീരുമാനം; ആര്യാടൻ ഷൗക്കത്ത് നിയമ നടപടിയിലേക്ക്