മലപ്പുറം: ‘വർത്തമാനം’ സിനിമക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനത്തിന് എതിരെ റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കുമെന്ന് നിർമാതാവ് ആര്യാടൻ ഷൗക്കത്ത്. സെൻസർ ബോർഡ് അംഗത്തിന്റെ വ്യക്‌തിപരമായ അധിക്ഷേപത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വർത്തമാനം സിനിമയുടെ നിർമാതാവും തിരക്കഥാകൃത്തുമായ ആര്യാടൻ ഷൗക്കത്ത് വ്യക്‌തമാക്കി.
ചിത്രത്തിന്റെ കലാമൂല്യം പരിഗണിക്കാതെ പിന്നണി പ്രവർത്തകരുടെ രാഷ്‌ട്രീയം നോക്കി തീരുമാനമെടുക്കുന്ന സമിതിയായി സെൻസർ ബോർഡ് മാറിയെന്ന് ആര്യാടൻ ഷൗക്കത്ത് വിമർശിച്ചു. സിനിമാ പ്രവർത്തകർ ലജ്‌ജിച്ച് തല താഴ്‌ത്തേണ്ട സാഹചര്യമാണിത്. സാസ്‌കാരിക അടിയന്തരാവസ്‌ഥയാണ് രൂപപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘വർത്തമാനം’ സിനിമയുടെ നിർമാതാവും തിരക്കഥാകൃത്തുമാണ് ആര്യാടൻ ഷൗക്കത്ത്. സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതി തിരുവോത്താണ് നായിക.
ചിത്രത്തിന് അനുമതി നിഷേധിച്ചത് രാജ്യവിരുദ്ധ പ്രമേയമായതിനാലാണ് എന്നാണ് സെൻസർ ബോർഡ് അംഗമായ ബിജെപി നേതാവ് അഡ്വ. വി സന്ദീപ് കുമാർ പറഞ്ഞത്. “ഇന്ന് ഞാൻ സെൻസർ ബോർഡ് അംഗമെന്ന നിലയിൽ വർത്തമാനം എന്ന സിനിമ കണ്ടു. ജെഎൻയു സമരത്തിലെ ദളിത്, മുസ്‌ലിം പീഡനമായിരുന്നു വിഷയം. ഞാൻ അതിനെ എതിർത്തു. കാരണം സിനിമയുടെ തിരക്കഥാകൃത്തും നിർമ്മാതാവും ആര്യാടൻ ഷൗക്കത്ത് ആയിരുന്നു. തീർച്ചയായും രാജ്യ വിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം”, സന്ദീപ് കുമാർ പറഞ്ഞു.
ഡെൽഹി ക്യാംപസിലെ വിദ്യാർഥി സമരത്തെക്കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് ചിത്രം ദേശവിരുദ്ധമാകുന്നതെന്ന് ആര്യാടൻ ഷൗക്കത്ത് ചോദിച്ചു. തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. അപ്രഖ്യാപിത സാംസ്‌കാരിക അടിയന്തരാവസ്‌ഥ അംഗീകരിക്കാൻ സാധിക്കില്ലെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്‌തമാക്കി.