തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശത്തിന് പിന്നാലെ, സാമ്പത്തിക തർക്കത്തിൽ കേരളവും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയ ചർച്ച പരാജയമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതിൽ കേന്ദ്രം അതൃപ്‌തിയിലാണെന്ന് ചർച്ചയിൽ നിന്ന് വ്യക്‌തമായതായും ധനമന്ത്രി പറഞ്ഞു.
കേരളം സുപ്രീം കോടതിയിൽ ഹരജി നൽകിയത് ചർച്ചയിൽ കേന്ദ്ര ധനവകുപ്പ് ഉദ്യോഗസ്‌ഥർ പലതവണ ചൂണ്ടിക്കാട്ടി. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസ് കൊടുത്തതിൽ കേന്ദ്രത്തിന് ഈഗോ പ്രശ്‌നം ഉണ്ടാകേണ്ടതില്ല. കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഇനി എന്ത് നിലപാട് അറിയിക്കുമെന്നത് അറിയാനായി കാത്തിരിക്കുക ആണെന്നും ധനമന്ത്രി പ്രതികരിച്ചു.
ചർച്ച നേട്ടമായില്ല. കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ എങ്ങനെ ചർച്ച ചെയ്‌ത് തീരുമാനം എടുക്കുമെന്ന നിലപാടാണ് കേന്ദ്രം ചർച്ചയിലുടനീളം സ്വീകരിച്ചത്. കേസ് പിൻവലിക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും കേരളം സുപ്രീം കോടതിയിൽ കേസ് നൽകിയത് ചർച്ചയിൽ കേന്ദ്ര ധനവകുപ്പ് ഉദ്യോഗസ്‌ഥർ പലതവണ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള നാലംഗ ഉദ്യോഗസ്‌ഥ സംഘമാണ് കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്‌ഥരുമായി ഡെൽഹിയിൽ ചർച്ച നടത്തിയത്. ചർച്ചയിൽ ധനമന്ത്രി നിർമല സീതാരാമൻ പങ്കെടുത്തില്ല. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജിയിൽ കേരളവും കേന്ദ്രവും തുറന്ന ചർച്ച നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.
Most Read| ‘അജിത് പവാർ വിഭാഗം യഥാർഥ എൻസിപി’; മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ