കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ സമർപ്പിച്ച മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസിൽ പ്രതിചേർത്തതെന്ന് കെ സുധാകരൻ ഹരജിയിൽ ആരോപിക്കുന്നു. പണം നഷ്‌ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും ഹരജിയിൽ പറയുന്നു.
ആരെയും വഞ്ചിച്ചിട്ടില്ലെന്നും, രാഷ്‌ട്രീയ വൈരാഗ്യം തീർക്കാനും, സമൂഹമധ്യത്തിൽ തന്റെ പ്രതിച്ഛായ തകർക്കാനും ലക്ഷ്യമിട്ടാണ് തന്നെ കേസിൽ പ്രതിചേർത്തതെന്നും കെ സുധാകരൻ ജാമ്യാപേക്ഷയിൽ പറയുന്നു. അതേസമയം, കേസിൽ പ്രതിചേർത്ത കെ സുധാകരന് ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 23ന് കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയാണ് കെ സുധാകരൻ.
അതേസമയം, മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിലെ കെ സുധാകരനെതിരായ സിപിഎം ആരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം ശക്‌തമാക്കിയിരിക്കുകയാണ് കെപിസിസി. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി ഇന്ന് പോലീസിൽ പരാതി നൽകും. രാവിലെ 11 മണിക്ക് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്‌ണൻ ഡിജിപിക്ക് പരാതി നൽകും.
Most Read: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നിഖിൽ തോമസ് ഒളിവിൽ- അന്വേഷണത്തിന് എട്ടംഗ സംഘം