തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം പുരോഗമിക്കുന്നു. ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ആദ്യ സമ്പൂർണ ബജറ്റാണിത്. ഇതിനിടെ സാമ്പത്തിക അവലോകന റിപ്പോർട് നൽകാത്തതിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. ബജറ്റ് പൂർവ ചർച്ചക്കുള്ള അവസരം ഇല്ലാതാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
എന്നാൽ, സാമ്പത്തിക അവലോകന റിപ്പോർട് സമർപ്പിക്കാൻ കൃത്യമായ സമയപരിധിയില്ലെന്ന് സ്‍പീക്കർ എംബി രാജേഷ് വ്യക്‌തമാക്കി. സാമ്പത്തിക സർവേ സ്‌റ്റാറ്റ്യൂട്ടറി രേഖയല്ല, സഭാ സമ്മേളനത്തിൽ ഉണ്ടായ ഇടവേള കാരണം നേരത്തെ വെക്കാനായില്ലെന്നും സ്‍പീക്കർ പ്രതിരോധിച്ചു. സാമ്പത്തിക സർവേ റിപ്പോർട് നിയമപരമായി സഭയിൽ വെക്കേണ്ട രേഖയല്ലെന്നും സ്‍പീക്കർ പറഞ്ഞു.
കേരള നിയമസഭയിലും പാർലമെന്റിലും പിന്തുടർന്ന് വരുന്ന കീഴ്‌വഴക്കം അനുസരിച്ച് ഇക്കണോമിക് റിവ്യൂ അല്ലെങ്കിൽ സർവേ ബജറ്റ് അവതരണത്തിന് മുൻപായി അംഗങ്ങൾക്ക് വിതരണം ചെയ്യേണ്ടതാണെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി. ഈ വർഷത്തെ ബജറ്റ് അവതരണത്തിന് മുൻപായി സാമ്പത്തിക റിവ്യൂ അംഗങ്ങൾക്ക് വിതരണം ചെയ്‌തിട്ടില്ലെന്നും സതീശൻ പറഞ്ഞു.
Most Read: സൈനികരെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം