കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണത്തെ തുടർന്ന് നടൻ ദിലീപിനെതിരെ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ എഫ്‌ഐആർ പുറത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്‌റ്റ് ചെയ്‌തതിന്റെ വിരോധത്തിലാണ് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയതെന്ന് എഫ്‌ഐആറിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഐപിസി 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2017 നവംബർ 15ന് രാവിലെ 10.30നും 12.30നും ഇടയിലാണ് പ്രതികൾ ഗൂഢാലോചന നടത്തിയത്. ദിലീപിന്റെ ആലുവ കൊട്ടാരക്കരയിലുള്ള പത്‌മസരോവരം എന്ന വീട്ടിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എഫ്‌ഐആറിൽ പറയുന്നു.
കേസിലെ ഒന്നാം പ്രതിയാണ് ദിലീപ്. രണ്ടാം പ്രതി ദിലീപിന്റെ സഹോദരൻ അനൂപ്, മൂന്നാം പ്രതി ഭാര്യാസഹോദരനായ സുരാജ്, നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാം പ്രതി കണ്ടാലറിയാവുന്ന ഒരാൾ എന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്ന ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി.
ഐജി എവി ജോർജിന്റെ വീഡിയോ ദൃശ്യങ്ങളിൽ നോക്കി നിങ്ങൾ അഞ്ച് പേർ അനുഭവിക്കാൻ പോവുകയാണെന്ന് ദിലീപ് പറഞ്ഞതിന് തെളിവുകളുണ്ട്. ഉദ്യോഗസ്‌ഥരായ സോജൻ, സുദർശൻ, സന്ധ്യ, ബൈജു പൗലോസ് എന്നിവരെ നോക്കിയായിരുന്നു ദിലീപിന്റെ പരാമർശം. തന്റെ ദേഹത്ത് കൈവെച്ച എസ്‌പി സുദർശന്റെ കൈവെട്ടണമെന്ന് ദിലീപ് പറഞ്ഞതായും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇക്കാര്യങ്ങളെല്ലാം പോലീസ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചില ഓഡിയോ ക്‌ളിപ്പുകളും പുറത്തുവന്നിരുന്നു. അന്വേഷണ ഉദ്യോഗസ്‌ഥർക്ക് നേരെ ഭീഷണി മുഴക്കുന്നത് ഈ ക്‌ളിപ്പുകളിൽ വ്യക്‌തമാണ്. ദിലീപ് ഭീഷണി മുഴക്കിയതായി ബാലചന്ദ്ര മേനോനും ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.
Also Read: എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാർ സമരത്തിലേക്ക്; 86 സർവീസുകളെ ബാധിച്ചേക്കും