തൃശൂർ: വിവേകോദയം സ്‌കൂളിൽ യുവാവ് വെടിവെപ്പ് നടത്തിയത് ബേബി എയർ പിസ്‌റ്റൾ ഉപയോഗിച്ചെന്ന് സ്‌ഥിരീകരണം. 1800 രൂപക്ക് സെപ്‌തംബർ 28നാണ് ട്രിച്ചൂർ ഗൺ ബസാറിൽ നിന്ന് ജഗൻ തോക്ക് വാങ്ങിയതെന്നും കണ്ടെത്തി. പലപ്പോഴായി പിതാവിൽ നിന്ന് വാങ്ങിയാണ് പണം സ്വരൂപിച്ചതെന്നും പ്രതി പോലീസിന് മൊഴി നൽകി. സംഭവത്തിൽ തൃശൂർ മുളയം സ്വദേശിയായ ജഗനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ചൊവ്വാഴ്‌ച രാവിലെ 10.15 ഓടെ സ്‌കൂളിൽ എയർഗണ്ണുമായി എത്തിയ ജഗൻ, സ്‌റ്റാഫ് റമ്മിലേക്കാണ് ആദ്യം വന്നതെന്ന് ജീവനക്കാർ പറയുന്നു. തുടർന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ ക്‌ളാസ് മുറിയിൽ കയറി വെടിയുതിർക്കുകയും ആയിരുന്നു. ക്‌ളാസ് മുറികളിൽ കയറുന്നതിനിടെ എയർഗൺ എടുത്ത് മൂന്ന് തവണ മുകളിലേക്ക് വെടിവെച്ചതായും പറയുന്നു. ജഗൻ ലഹരിക്ക് അടിമയാണെന്നും പോലീസ് പറയുന്നു.
സ്‌കൂളിലെ പൂർവ വിദ്യാർഥിയായ ജഗൻ, രണ്ടു വർഷം മുമ്പാണ് പഠനം അവസാനിപ്പിച്ച് സ്‌കൂൾ വിട്ടതെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. രണ്ടു വർഷം മുൻപ് തന്റെ കൈയിൽ നിന്ന് വാങ്ങിവെച്ച തൊപ്പി തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ് ജഗൻ സ്‌കൂളിലെത്തിയത്. തുടർന്ന്, സ്‌കൂളിലെ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ബാഗിൽ നിന്ന് തോക്കെടുത്ത് ഇവർക്ക് നേരെ ചൂണ്ടുകയും ആയിരുന്നു. ഇതിനു ശേഷം, ചില അധ്യാപകരെ പേരെടുത്ത് ചോദിച്ചു ക്‌ളാസ് മുറികളിൽ കയറി.
തുടർന്ന് ക്‌ളാസ് മുറിയിൽ വെച്ചും ഇയാൾ വെടിയുതിർക്കുക ആയിരുന്നുവെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. സ്‌കൂൾ കത്തിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇക്കഴിഞ്ഞ മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാർഥിയാണ് ജഗൻ. മുൻപ് മറ്റൊരു സ്‌കൂളിലാണ് പഠിച്ചിരുന്നത്. അവിടെ അധ്യാപകരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് വിവേകോദയം സ്‌കൂളിലെത്തിയത്. ആക്രമണം നടത്തുമ്പോൾ ജഗൻ സ്വബോധത്തിൽ അല്ലായിരുന്നുവെന്നാണ് അധ്യാപകർ നൽകുന്ന വിവരം.
Most Read| നവകേരള യാത്രക്കായി സ്‌കൂൾ ബസുകൾ വിട്ടുനൽകാം; ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി