മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. പൊന്നാനി മരക്കടവ് സ്വദേശികളായ ബീരാൻ, ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. പൊന്നാനിയിൽ നിന്ന് വ്യാഴാഴ്‌ച പുലർച്ചെ മൽസ്യ ബന്ധനത്തിന് പോയ തോണി, മന്ദലാംകുന്ന് തീരത്തു നിന്ന് 20 കിലോമീറ്റർ ഉൾക്കടലിൽ മറിഞ്ഞിരുന്നു. നാലു പേരാണ് ഫൈബര്‍ തോണി മറിയുമ്പോൾ അതിൽ ഉണ്ടായിരുന്നത്. ഇതിൽ ഹംസകുട്ടി എന്നയാളെ രക്ഷപ്പെടുത്തിയിരുന്നു. സംഭവം നടന്നിട് അഞ്ചു ദിവസം പിന്നിട്ടിട്ടും മൽസ്യത്തൊഴിലാളികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
കടൽ പ്രക്ഷുബ്‌ദമാകുന്നതും മോശം കാലാവസ്‌ഥയുമാണ് തിരച്ചിലിനെ പ്രതിസന്ധിയിൽ ആക്കുന്നത്. അതേസമയം, തിരച്ചിൽ നടത്തുന്ന മൽസ്യ തൊഴിലാളികൾ ലക്ഷകണക്കിന് രൂപ ബാധ്യതയിലാണ്. മതിയായ സർക്കാർ സംവിധാനങ്ങളില്ലെന്നും ആരോപണമുണ്ട്. രക്ഷാ പ്രവർത്തനത്തിന് പങ്കെടുക്കുന്ന മൽസ്യ ബന്ധന ബോട്ടുകൾക്ക് ഒരു ദിവസം അര ലക്ഷം രൂപയുടെ ഇന്ധനമാണ് ആവശ്യമായി വരുന്നത്. മൽസ്യ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാവുന്നതിനും അപ്പുറമാണ്. തിരച്ചിലിന് സർക്കാർ സഹായം ലഭിക്കാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇന്ധന ചിലവെങ്കിലും സർക്കാർ വഹിക്കണമെന്നാണ് മൽസ്യ തൊഴിലാളികൾ ആവശ്യപ്പെടുന്നത്. കാണാതായവരുടെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ ഹൈവേ റോഡ് ഉപരോധിച്ചിരുന്നു. ഹെലികോപ്റ്റര്‍ അടക്കമുള്ളവ ഉപയോഗിച്ച് തിരച്ചിൽ നടത്തണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, ഇന്നലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ മൃതദേഹം ബേപ്പൂർ സ്വദേശി കെപി സിദ്ദിഖിന്റേതെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബന്ധുക്കൾ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.
Most Read: യാത്രാനിരക്ക് പകുതിയാക്കി കൊച്ചി മെട്രോ; നാളെമുതൽ പ്രാബല്യത്തിൽ