കൊല്ലം: അഴിക്കലില്‍ ശക്തമായ തിരയില്‍പ്പെട്ട മത്സ്യബന്ധന ബോട്ട് തകര്‍ന്ന് ഒരാള്‍ മരിച്ചു. സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്. അപകടത്തില്‍ ഒരാളെ കാണാതായി. മൂന്ന് പേര്‍ രക്ഷപെട്ടു. ബോട്ടുടമ അശോകനെയാണ് കാണാതായത്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. സ്രായിക്കാട് നിന്ന് പോയ അശോകന്റെ ഉടമസ്ഥതിയിലുള്ള ദിയ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കടല്‍ക്ഷോഭം കണക്കിലെടുത്ത് മീന്‍ പിടിത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ച് ഇവര്‍ മീന്‍ പിടിക്കാന്‍ പോവുകയായിരുന്നു. മറ്റ് മത്സ്യത്തൊഴിലാളികള്‍ നോക്കി നില്‍ക്കെ അഴീക്കല്‍ ഹാര്‍ബറില്‍ നിന്ന് കടലില്‍ പ്രവേശിക്കുന്ന ഭാഗത്തു വച്ചുതന്നെ ബോട്ട് ശക്തമായ തിരയില്‍ പെട്ടാണ് അപകടം.
മഴ കനത്ത സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. പ്രതികൂല കാലാവസ്ഥയും മറ്റും മൂലം മത്സ്യ ബന്ധനം നടക്കാതെ ഏറെ കഷ്ടതയില്‍ ആയിരുന്നു തൊഴിലാളികള്‍. കഴിഞ്ഞ ആറ് മാസക്കാലമായി തൊഴിലില്ലാതെ വളരെ ദുരിതത്തിലായിരുന്നു ഇവര്‍. കൂടാതെ മീന്‍പിടിത്തം പുനരാരംഭിച്ചെങ്കിലും വായ്പാ തിരിച്ചടവ് ഉള്‍പ്പെടെ വലിയ ബാധ്യതകള്‍ മുന്നിലുള്ളതിനാല്‍ ബോട്ടുടമകളും ഏറെ പ്രതിസന്ധിയിലാണ്.
അതേസമയം, ജീവന്‍ പണയം വെച്ച് കടലില്‍ പോകുന്നത് ശരിയല്ലെന്ന് വലിയൊരു കൂട്ടം ബോട്ടുടമകളും അഭിപ്രായപ്പെട്ടു. ബോട്ടുടമ അശോകന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കൂടാതെ തിരച്ചിലിനായി നേവിയുടെ സഹായം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
National News: നിരാഹാര സമരം പ്രഖ്യാപിച്ച് ശരദ് പവാർ