ന്യൂഡെൽഹി: കാർഷിക ബിൽ പാസാക്കിയതിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്‌ത പ്രതിപക്ഷ എംപിമാർക്ക് പിന്തുണയുമായി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. പുറത്താക്കപ്പെട്ട എട്ട് സഭാംഗങ്ങൾക്ക് വേണ്ടി ഇന്ന് നിരാഹാര സമരം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കാർഷിക ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടെടുപ്പില്ലാതെ ബിൽ പാസാക്കിയ നടപടിയെ പവാർ രൂക്ഷമായി വിമർശിച്ചു. രാജ്യസഭയിൽ ഈ രീതിയിൽ ഒരു ബിൽ പാസാക്കുന്നത് ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ബില്ലുകൾ എത്രയും പെട്ടെന്ന് പാസാക്കണം എന്നതാണ് സർക്കാരിന്റെ ആവശ്യം. പ്രതിപക്ഷ അംഗങ്ങൾക്ക് ചോദ്യം ഉന്നയിക്കാനുള്ള അവസരം കൊടുത്തിരുന്നില്ല. ചർച്ചകൾ ഒന്നും വേണ്ട എന്ന രീതിയിലാണ് അവർ ബിൽ പാസാക്കിയത്. അഭിപ്രായം രേഖപ്പെടുത്തിയ അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു. രാജ്യസഭാ ഉപാധ്യക്ഷൻ നിയമങ്ങൾക്ക് മുൻഗണന നൽകിയില്ല’- ശരദ് പവാർ പറഞ്ഞു.
Related News: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
രാഷ്ട്രീയ എതിരാളികളെ നേരിടാൻ നികുതി നോട്ടീസ് അയക്കുക എന്ന അജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന വിമർശനവും അദ്ദേഹം മുന്നോട്ട് വെച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസി പി എംപിയായ സുപ്രിയ സുലെ എന്നിവർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.