ബുലന്ദ്ഷഹര്‍: സെക്കന്ദരാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ജീത് ഗാർഹി ഗ്രാമത്തില്‍ അനധികൃതമായി വില്‍പന ചെയ്‌ത മദ്യം കഴിച്ച് അഞ്ച് പേര്‍ മരിച്ചു. മദ്യം കഴിച്ച മറ്റ് ഏഴ് പേര്‍ ആശുപത്രിയില്‍ ആണെന്നും പോലീസ് അറിയിച്ചു.
‘മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇവരുടെ പോസ്റ്റ്മോര്‍ട്ടം നടക്കുന്നു. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ചികില്‍സ നല്‍കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന. നിലവില്‍ 16 പേര്‍ ഡയാലിസിസിന് വിധേയമായി. ഒരാള്‍ പുറത്തു നിന്ന് മദ്യം കൊണ്ടുവന്നതായി ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യവില്‍പന ശാലകളില്‍ റെയ്ഡ് നടക്കുകയാണ്,’ ബുലന്ദ്ഷഹര്‍ ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാര്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വ്യാഴാഴ്‌ച രാത്രി ആയിരുന്നു സംഭവം. പ്രിന്‍സ് ഇന്ത്യ എന്ന ബ്രാന്‍ഡാണ് മദ്യം വില്‍ക്കുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. കുല്‍ദീപ് എന്നയാളാണ് വില്‍പന നടത്തിയതെന്നും ഇയാള്‍ നിലവില്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
ഒരു ഡസനിലധികം ആളുകള്‍ മദ്യം കഴിച്ചതായി പോലീസ് പറഞ്ഞു. രാത്രിയില്‍ നാല് പേര്‍ മരിച്ചുവെന്നും മറ്റ് ഏഴ് പേരെ നോയിഡയിലെയും ഡെല്‍ഹിയിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നും പോലീസ് വ്യക്‌തമാക്കി.
വിതരണക്കാര്‍ക്കും മുഴുവന്‍ കുറ്റവാളികള്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്. എന്‍എസ്എ (ദേശീയ സുരക്ഷാ നിയമം), ഗ്യാങ്സ്‌റ്റര്‍ ആക്റ്റ് എന്നിവ പ്രകാരം കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഓഫീസ് (സിഎംഒ) പോലീസിന് നിര്‍ദേശം നല്‍കി.
സംഭവുമായി ബന്ധപ്പെട്ട് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ഉള്‍പ്പടെ മൂന്ന് പോലീസ് ഉദ്യോഗസ്‌ഥരെ സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Read Also: സംസ്‌ഥാന സർക്കാരിന്റെ പദ്ധതികൾ തകർക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നു; നയപ്രഖ്യാപനത്തിൽ ഗവർണർ