വാഷിങ്ടൻ: യുദ്ധം അവസാനിപ്പിക്കാൻ വീണ്ടും സമാധാന നീക്കവുമായി യുഎസ്. ഇറാന്റെ യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റുന്നതടക്കമുള്ള അഞ്ച് നിർദ്ദേശങ്ങൾ യുഎസ് ഇറാന് കൈമാറിയതായാണ് റിപ്പോർട്. ഇറാനെതിരായ സൈനിക അരംഭിച്ചേക്കുമെന്ന സൂചന നൽകിയതിന് പിന്നാലെയാണ് യുഎസ് നിർദ്ദേശങ്ങൾ കൈമാറിയിരിക്കുന്നത്.
ഇറാന്റെ പക്കലുള്ള 400 കിലോയോളം സമ്പുഷ്‌ട യുറേനിയം അമേരിക്കയ്‌ക്ക് കൈമാറണം, ഇറാന്റെ ഒരു ആണവകേന്ദ്രം മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ, ഇറാന്റെ മരവിപ്പിച്ച ആസ്‌തികളുടെ 25 ശതമാനം വിട്ടുനൽകില്ല, ഉപരോധവും യുദ്ധവും കാരണമുണ്ടായ നഷ്‌ടങ്ങൾക്ക് ഇറാന് നഷ്‌ടപരിഹാരം നൽകില്ല, ചർച്ചയിലെ പുരോഗതി അനുസരിച്ച് വെടിനിർത്തൽ എന്നിവയാണ് യുഎസ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ.
അതേസമയം, യുഎസിന്റെ നിർദ്ദേശങ്ങളോട് തണുത്ത പ്രതികരണം നടത്തിയ ഇറാൻ ചർച്ചയ്‌ക്ക് മുന്നോടിയായി യുഎസിനോടും അഞ്ച് നിബന്ധനകൾ മുന്നോട്ടുവെച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലബനനിൽ ഉൾപ്പടെയുള്ള ആക്രമണങ്ങൾ പൂർണമായി അവസാനിപ്പിച്ചാലേ ചർച്ചയ്‌ക്ക് തയ്യാറെടുക്കൂവെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.
ഉപരോധങ്ങൾ അവസാനിപ്പിക്കണം, മരവിച്ച ആസ്‌തികൾ വിട്ടുനൽകണം, യുദ്ധവും ഉപരോധവും കാരണമുണ്ടായ നഷ്‌ടം നികത്തണം, ഹോർമുസിൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണം എന്നിവയാണ് ഇറാൻ ചർച്ചയ്‌ക്ക് മുന്നോട്ടുവെച്ചിട്ടുള്ള നിബന്ധനകൾ. ഇത് മധ്യസ്‌ഥരായ പാക്കിസ്‌ഥാൻ മുഖേനയാണ് ഇറാൻ യുഎസിന് കൈമാറിയത്.
അതിനിടെ, ഇറാന് കർശന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ”ഇറാന്റെ സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഇനിയും വൈകിയാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാവില്ല. അവർ പെട്ടെന്ന് തീരുമാനമെടുക്കുന്നതാകും നല്ലത്”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. യുദ്ധം പുനരാംഭിക്കുന്നതിനെ കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഞായറാഴ്‌ച ചർച്ച നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ


































