തിരുവനന്തപുരം: 22ആം നിയമസഭാ സമ്മേളനത്തിന്റെ നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിന് എതിരായ പരാമർശം വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്‌ഥാന സർക്കാരിന്റെ പദ്ധതികൾ തകർക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികൾ സർക്കാരിന്റെ പതാക വാഹക പദ്ധതി തടസപ്പെടുത്താൻ ശ്രമിക്കുന്നു. കേന്ദ്ര നീക്കം അഭിമാന പദ്ധതികളുടെ മുന്നോട്ട് പോക്കിന് വിഘാതമായെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഫെഡറലിസം ഉറപ്പാക്കാൻ ഉള്ള നടപടികളിൽ കേരളം എന്നും മുന്നിലാണ്. ഭരണഘടനയും മതേതരത്വവും ഉറപ്പാക്കാൻ കേരളം മുന്നിട്ടിറങ്ങിയെന്നും ഗവർണർ പറഞ്ഞു.
പ്രകടനപത്രിക നടപ്പാക്കിയ സർക്കാരാണിത്. നൂറുദിന പരിപാടി പ്രകാരം തൊഴിലവസരം സൃഷ്‌ടിച്ചു. കോവിഡ് മഹാമാരിയെ ആർജവത്തോടെ നേരിട്ടു. കോവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യ സംസ്‌ഥാനമാണ് കേരളം. കിറ്റും സൗജന്യ ചികിൽസയും ലഭ്യമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിശ്വാസം ആർജിക്കാനായി. പൗരത്വ പ്രശ്‌നത്തിൽ മതേതരത്വത്തിനായി മുന്നിട്ടിറങ്ങി. ഫെഡറിലിസത്തിനായി വിട്ടുവീഴ്‌ചയില്ലാതെ നിലകൊണ്ടു. കേന്ദ്ര ഏജൻസികൾ വികസനത്തിന് തുരങ്കം വെക്കാൻ ശ്രമിക്കുകയും വികസനം അട്ടിമറിക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്‌തുവെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
ക്ഷേമ പെൻഷനുകൾ 600 രൂപയിൽ നിന്ന് 1500 രൂപയാക്കി ഉയർത്തി. പൊതുമേഖലയെ സർക്കാർ ശക്‌തിപ്പെടുത്തി. കോവിഡ് കാലത്ത് ഏകോപനത്തോടെ പ്രവർത്തിച്ചുവെന്നും ഗവർണർ പറഞ്ഞു. പ്രവാസി പുനരധിവസത്തിന് പ്രാമുഖ്യം നൽകുമെന്നും പരമാവധി തൊഴിൽ ഉറപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ വാഗ്‌ദാനം ഉണ്ട്.
Also Read: വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും