തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നോട്ടുവെച്ച വാഗ്‌ദാനങ്ങൾ സംബന്ധിച്ച് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി വിഡി. സതീശൻ. സ്‌ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിലും തീരുമാനമായി. രാജ്യത്ത് ആദ്യമായാണ് പ്രത്യേക വകുപ്പ് വയോജനങ്ങൾക്കായി നടപ്പിലാക്കുന്നത്. ഈ രണ്ട് ഗ്യാരണ്ടികളാണ് ഏറ്റവും ആദ്യം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും ബാക്കിയുള്ളവ വഴിയേ വരുമെന്നും ആദ്യ കാബിനറ്റ് യോഗത്തിന് മാദ്ധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ആശാ വർക്കർമാർക്ക് നൽകിയ വാക്ക് പാലിക്കുന്നു എന്നും വിഡി. സതീശൻ പറഞ്ഞു. 3000 രൂപയുടെ വർധനവാണ് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിച്ചത്. ഇപ്പോൾ 9000 രൂപയാണ് ആശാ വർക്കർമാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇത് 12000 രൂപയാക്കും. കൂടാതെ, വിരമിക്കൽ ബെനിഫിറ്റിൽ മാറ്റം വരുത്തും. സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടുമെന്ന് അനുസരിച്ച് ഇത് വീണ്ടും വർധിപ്പിക്കുമെന്നും സതീശൻ വ്യക്‌തമാക്കി.
മുഖ്യമന്ത്രിയായി വിഡി. സതീശൻ സത്യപ്രതിജ്‌ഞ ചെയ്‌തു
കേരളത്തിന്റെ 13ആം മുഖ്യമന്ത്രിയായി വിഡി. സതീശൻ സത്യപ്രതിജ്‌ഞ ചെയ്‌തു. ദൈവനാമത്തിലാണ് സതീശൻ സത്യപ്രതിജ്‌ഞ ചെയ്‌തത്. രാവിലെ പത്തുമണിക്ക് ആരംഭിച്ച സത്യപ്രതിജ്‌ഞാ ചടങ്ങുകൾ വന്ദേഭാരതം ആലപിച്ചാണ് ആരംഭിച്ചത്. തുടർന്ന് ചീഫ് സെക്രട്ടറി കെ. ജയതിലക് വിഡി. സതീശനെ സത്യപ്രതിജ്‌ഞയ്‌ക്കായി ക്ഷണിച്ചു.
ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ മറ്റു 20 മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്‌തു. പികെ. കുഞ്ഞാലിക്കുട്ടി രണ്ടാമതും രമേശ് ചെന്നിത്തല മൂന്നാമതും സത്യപ്രതിജ്‌ഞ ചെയ്‌തു. സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജെക്കബ്, സിപി. ജോൺ, എപി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പിസി. വിഷ്‌ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്‌ണ, എം. ലിജു, കെഎം. ഷാജി, പികെ. ബഷീർ, വിഇ. അബ്‌ദുൽ ഗഫൂർ, ടി. സിദ്ദിഖ്, കെഎ. തുളസി, ഒജെ. ജനീഷ് എന്നിവർ സത്യപ്രതിജ്‌ഞ ചെയ്‌തു.
Most Read| എബോള വൈറസ് വ്യാപനം; ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന



































