കൊച്ചി: എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട് സർക്കാരിന് 14.84 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്ന് ജോയിന്റ് ലാന്റ് റവന്യു കമ്മീഷണറുടെ റിപ്പോർട്ട്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾക്ക് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്നും ഡോ. എ കൗശിഗൻ ഐഎഎസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ സിപിഎം നേതാക്കളടക്കം അറസ്‌റ്റിലായ കേസിൽ ഒരുകോടിയോളം രൂപയുടെ ക്രമക്കേട് മാത്രമാണ് നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് നടന്നത് വൻ ക്രമക്കേടാണെന്നാണ് പറയുന്നത്. 10,46,75,000 രൂപയുടെ നഷ്‌ടം ധനസഹായ വിതരണത്തിൽ സർക്കാരിന് സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.
ധനസഹായം നൽകിയ 2783 അക്കൗണ്ടുകളിൽ 2724 അക്കൗണ്ടുകളിലേക്ക് രണ്ട് പ്രാവശ്യവും 41 അക്കൗണ്ടുകളിലേക്ക് മൂന്നുപ്രാവശ്യവും 13 അക്കൗണ്ടുകളിലേക്ക് നാല് പ്രാവശ്യവും തുക നൽകി. ട്രഷറിയിലെയും കളക്‌ടറേറ്റിലേയും രേഖകളും ലിസ്‌റ്റുകൾ നൽകിയ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററുകളിലേയും രേഖകൾ പരിശോധിച്ചപ്പോഴാണ് 14.84 കോടിയുടെ നഷ്‌ടം കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ ട്രഷറിയിൽ നിന്ന് കിട്ടിയ അക്കൗണ്ട് നമ്പറും തുക നൽകിയ അക്കൗണ്ട് നമ്പറുകളും വ്യത്യസ്‌തമാണെന്നും റിപ്പോർട്ടിലുണ്ട്. ഇതേക്കുറിച്ച് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അടിയന്തരമായ അന്വേഷണത്തിനും കൗശിഗൻ ഐഎഎസ് ശുപാർശ ചെയ്‌തിട്ടുണ്ട്.
ധനസഹായ വിതരണത്തിനുള്ള ലിസ്‌റ്റിലും ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ ഗുരുതമായ വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥരുടെ പട്ടികയും റിപ്പോർട്ടിലുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ എറണാകുളം കളക്‌ടറേറ്റിലെ സെക്ഷൻ ക്ളർക്ക് വിഷ്‌ണു പ്രസാദും സിപിഎമ്മിന്റെ തൃക്കാക്കര ഈസ്‌റ്റ് ലോക്കൽ കമ്മിറ്റി അംഗവും അടക്കം ഏഴ് പേരെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തിരുന്നു.
Read Also: എന്‍സിപിയില്‍ ചേരാനൊരുങ്ങി പിസി ചാക്കോ; ശരദ് പവാറുമായി ഇന്ന് നിർണായക കൂടിക്കാഴ്‌ച