തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവെച്ച പിസി ചാക്കോ എന്‍സിപിയില്‍ ചേരും. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായും പിസി ചാക്കോ ചര്‍ച്ച നടത്തും.
നേരത്തെ തന്നെ എന്‍സിപിയുമായി പിസി ചാക്കോ ചര്‍ച്ചകള്‍ നടത്തിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്‌ഥിരീകരിച്ചിരുന്നില്ല. ശരദ് പവാറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പിസി ചാക്കോ വിഷയത്തില്‍ ഇന്ന് ഔദ്യോഗികമായി അദ്ദേഹത്തോട് ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.
അതേസമയം പിസി ചാക്കോയുടെ രാജി കോണ്‍ഗ്രസിന്റെ തകര്‍ച്ച വേഗത്തിലാക്കുമെന്ന് എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹത്തിന് പോകാന്‍ പറ്റിയ പാര്‍ട്ടി വേറെ ഇല്ലെന്നും പിസി ചാക്കോയെ എന്‍സിപിയില്‍ എത്തിക്കാന്‍ വേണ്ട ചര്‍ച്ചകള്‍ നടത്താന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടിപി പീതാംബരന്‍ വ്യക്‌തമാക്കിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയായി പരിഗണിക്കാത്തതാണ് പെട്ടെന്നുള്ള രാജി പ്രഖ്യാപനത്തിലേക്ക് പിസി ചാക്കോയെ നയിച്ചതെന്നാണ് സൂചന. കോൺഗ്രസ് എന്നൊരു പാർട്ടി കേരളത്തിലില്ല, എ കോൺഗ്രസും ഐ കോൺഗ്രസുമേയുള്ളൂ. ആ രണ്ട് ഗ്രൂപ്പും തമ്മിലുള്ള സീറ്റ് വീതം വെപ്പാണ് നടക്കുന്നതെന്നായിരുന്നു പിസി ചാക്കോയുടെ ആരോപണം. കൂടാതെ കേരളത്തിൽ കോൺഗ്രസുകാരനായി കഴിയാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read Also: ‘കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി പട്ടിക വിപ്‌ളവം’; കെ സുധാകരന് ചെന്നിത്തലയുടെ മറുപടി