കാസർഗോഡ്: ജില്ലയിൽ നടന്ന ഗൃഹ പ്രവേശന ചടങ്ങിൽ ഭക്ഷണം കഴിച്ച ആളുകൾ ശാരീരിക അസ്വസ്‌ഥത ഉണ്ടായതിനെ തുടർന്ന് ചികിൽസ തേടി. ചോയ്യങ്കോട് ടൗണിന് സമീപത്തെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത ആളുകളാണ് ചികിൽസ തേടിയത്. 350ഓളം ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്. നിലവിൽ 12 പേർ ആശുപത്രികളിൽ ചികിൽസ തേടിയതായി ആരോഗ്യ പ്രവർത്തകർ വ്യക്‌തമാക്കിയിട്ടുണ്ട്.
നീലേശ്വരം താലൂക്ക് ആശുപത്രിയിലും സമീപത്തെ സഹകരണ ആശുപത്രിയിലുമാണ് ആളുകൾ ചികിൽസ തേടിയത്. ആരെയും കിടത്തി ചികിൽസക്ക് വിധേയരാക്കിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്‌തമാക്കി. ചികിൽസ തേടിയവർക്കെല്ലാം വയറിളക്കവും ഛർദ്ദിയുമാണ് ലക്ഷണങ്ങൾ.
ചടങ്ങിൽ ബിരിയാണിയും ഐസ്‍ക്രീമും കഴിച്ചവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും, എന്നാൽ സാലഡ് കഴിച്ചവർക്കാണ് അസ്വസ്‌ഥതകൾ ഉണ്ടായതെന്നും ആരോഗ്യ പ്രവർത്തകർ വ്യക്‌തമാക്കി. ഗൃഹപ്രവേശം നടന്ന വീട്ടിലും അയല്‍പക്ക വീട്ടിലുമായാണ് ഭക്ഷണമൊരുക്കിയത്. ഇവിടെ നിന്നും കിണർ വെള്ളം ശേഖരിച്ച് കാസർഗോട്ടെ ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്.
Read also: ട്രാൻസ്‌ജെൻഡർ യുവതിയുടെ ആത്‍മഹത്യ; ഷെറിൻ സെലിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്