കൊല്ലം: കല്ലുവാതുക്കൽ അംഗൻവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്തിൽ നടപടി. രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു. അംഗൻവാടി വർക്കർ ഉഷാ കുമാരി, ഹെൽപ്പർ സജ്‌ന എന്നിവർക്കെതിരെയാണ് ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്‌ട് ഓഫിസറുടെ നടപടി. ഇരുവരും കുറ്റക്കാരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് സസ്‌പെൻഷൻ.
അതേസമയം, സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധ ഗൗരവമായി കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്‌ടറോട് റിപ്പോർട് തേടിയിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണം പ്രഖ്യാപിച്ചു.
കായംകുളം പുത്തൻറോഡ് യുപി സ്‌കൂളിലെ 20 കുട്ടികളും കൊട്ടാരക്കര കല്ലുവാതുക്കൽ അംഗൻവാടിയിലെ നാല് കുട്ടികളുമാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിൽസ തേടിയത്. സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതാണ് കാരണമെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു. ഇന്നലെ വിഴിഞ്ഞത്തും 35 സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു.
കല്ലുവാതുക്കലിലെ അംഗൻവാടിയിൽ നിന്ന് പുഴുവരിച്ച അരി കണ്ടെത്തിയിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചിട്ടുണ്ട്. ചികിൽസ തേടിയ നാല് അംഗൻവാടി കുട്ടികളും ആശുപത്രി വിട്ടു.
Most Read: ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന ട്രഷറർ അറസ്‌റ്റിൽ