കാസർഗോഡ്: ദൈനംദിന സാധനങ്ങൾ വാങ്ങുന്ന കടകൾ തൊട്ട് പെട്രോൾ പമ്പിൽ വരെ കടംപറയേണ്ട ഗതികേടിലാണ് കാസർഗോഡ് ഡിവിഷനിലെ വനംവകുപ്പ് വാച്ചർമാർ. മൂന്ന് മാസമായി ഇവർക്ക് ശമ്പളം ലഭിച്ചിട്ട്. കാടിറങ്ങുന്ന ആനയെയും കാട്ടുപന്നിയെയും ഓടിക്കണം, കാട്ടിലെ തടി നോക്കണം, അതിർത്തിയിൽ കയ്യേറ്റമുണ്ടോ എന്ന് തുടങ്ങി പണിക്ക് കുറവൊന്നും ഇല്ലെങ്കിലും ഇതെല്ലാം സേവനമായി ചെയ്യേണ്ട അവസ്‌ഥയിലാണ്.
ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ ശമ്പളമാണ് മുടങ്ങിയത്. ഇനിയെന്നു കിട്ടുമെന്ന കാര്യത്തിലും വകുപ്പ് അധികൃതർക്ക് ഉറപ്പില്ല. കാട്ടുതീ തടയാനായി താൽക്കാലികമായി പ്രാദേശികമായി ആളുകളെ എടുത്തിരുന്നു. ഏപ്രിൽ മാസത്തിൽ 15 ദിവസം ജോലി ചെയ്‌തതിന്റെ കുടിശിക ഇവർക്കും നൽകിയിട്ടില്ല. കാസർഗോഡ്, കാഞ്ഞങ്ങാട് റേഞ്ചുകളിലായി 30ലേറെ വാച്ചർമാരുണ്ട്. ഒരു ദിവസം 850 രൂപയാണ് ഇവർക്കു ലഭിക്കുന്നത്. മിക്കവാറും അവധി പോലുമില്ലാതെ ജോലി ചെയ്യേണ്ട അവസ്‌ഥയാണ് വാച്ചർമാർക്ക്.
പല വിഭാഗങ്ങളായി വാച്ചർമാരെ തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും ഇവർ എല്ലാ ജോലികളും ചെയ്യുന്നുണ്ട്. ജോലി ചെയ്യാവുന്ന ദിവസങ്ങളുടെ എണ്ണം കുറയ്‌ക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും വിവരമുണ്ട്. ജീവനക്കാരുടെ ശമ്പളത്തിനാവശ്യമായ തുക നേരത്തെ തന്നെ വകയിരുത്തി ഫണ്ട് കണ്ടെത്തേണ്ടതാണ്. 3 മാസം മുടങ്ങിയിട്ടും കാസർഗോഡ് ഡിവിഷൻ തലത്തിൽ കൃത്യമായ ഇടപെടൽ നടക്കുന്നില്ല എന്ന ആരോപണവും ജീവനക്കാർ ഉന്നയിക്കുന്നുണ്ട്.
Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!