കാബൂൾ: അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ രാജ്യം വിട്ട മുൻ പ്രസിഡണ്ട് അഷ്‌റഫ് ഗനി ഒമാനിലുണ്ടെന്ന് റിപ്പോർട്ടുകൾ. കാബൂളില്‍നിന്ന് താജിക്കിസ്‌ഥാനിലേക്കാണ് ഗനി പോയതെന്നായിരുന്നു ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ അഷ്‌റഫ് ഗനിക്കും അഫ്‌ഗാൻ സുരക്ഷാ ഉപദേഷ്‌ടാവ് മോഹിബിനും താജിക്കിസ്‌ഥാനിൽ ഇറങ്ങാൻ അനുമതി ലഭിച്ചില്ലെന്നാണ് വിവരം. ഇരുവരും ഒമാനിൽ നിന്ന് അമേരിക്കയിലേക്ക് പോകുമെന്നാണ് റിപ്പോർട്.
ഇതിനിടെ രാജ്യം വിട്ടതിൽ വിശദീകരണവുമായി അഷ്റഫ് ഗനി രംഗത്ത് വന്നിരുന്നു. ‘എനിക്ക് മുന്നിൽ രണ്ട് മാർഗങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നുകിൽ കൊട്ടാരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന താലിബാനെ നേരിടുക, അല്ലെങ്കിൽ കഴിഞ്ഞ 20 വർഷമായി ഞാൻ സംരക്ഷിച്ചുപോന്ന എന്റെ രാജ്യം വിടുക. താലിബാൻ എത്തിയത് കാബൂളിനെ അക്രമിക്കാനാണ്, കാബൂളിലെ ജനങ്ങളെ അക്രമിക്കാനാണ്. ആ രക്‌തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഞാൻ പോകുന്നതായിരുന്നു നല്ലത്’-ഗനി ട്വീറ്റ് ചെയ്‌തു.
അറുപതോളം രാജ്യങ്ങളിലെ പൗരൻമാർ കാബൂളിൽ കുടുങ്ങിയെന്നാണ് റിപ്പോർട്. റൺവേയിൽ അടക്കം ജനം തമ്പടിച്ചതോടെ കാബൂൾ വിമാനത്താവളം പൂർണമായി അടച്ചു. എല്ലാ രാജ്യങ്ങളുടെയും വിമാന സർവീസുകൾ അഫ്ഗാന്റെ വ്യോമമേഖല ഒഴിവാക്കി. ജനങ്ങളെ സുരക്ഷിതമായി രാജ്യം വിടാൻ അനുവദിക്കണമെന്ന് വിവിധ രാജ്യങ്ങൾ താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശികളെ അക്രമിക്കില്ലെന്നും പ്രതികാരം ആരോടുമില്ലെന്നും താലിബാൻ വക്‌താവ് സുഹൈൽ ഷഹീൻ പറഞ്ഞുവെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
Read also: ഇനി മുതൽ ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്‍ഗാനിസ്‌ഥാന്‍; താലിബാന്റെ ആദ്യ നീക്കം