പൂനെ: ബജാജ് ഗ്രൂപ്പ് മുൻ ചെയർമാൻ രാഹുൽ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു. ന്യുമോണിയ ബാധയെ തുടർന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം. ഹൃദ്രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. ബജാജിനെ ഇന്ത്യൻ നിരത്തുകളിലെ പ്രധാന സാന്നിധ്യമാക്കി മാറ്റാൻ ഏറെ പങ്ക് വഹിച്ച വ്യക്‌തിയാണ് രാഹുൽ ബജാജ്.
1938ല്‍ കൊല്‍ക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1965ൽ ബജാജിന്റെ തലപ്പത്തെത്തിയ അദ്ദേഹം ബജാജ് ഗ്രൂപ്പിന്റെ വളർച്ചക്ക് സുപ്രധാന പങ്കുവഹിച്ചു. 2001ല്‍ രാജ്യം പത്‌മഭൂഷൺ നല്‍കി ആദരിച്ചിരുന്നു. ഇതിനുപുറമെ, 2006 മുതല്‍ 2012 വരെയുള്ള കാലയളവില്‍ അദ്ദേഹം രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
2021 ഏപ്രില്‍ മാസംവരെ അദ്ദേഹം ബജാജ് ഓട്ടോയുടെ ചെയര്‍മാന്‍ സ്‌ഥാനം അലങ്കരിച്ചിരുന്നു. പിന്നീട് പ്രായാധിക്യത്തെയും ആരോഗ്യസ്‌ഥിതി മോശമായതിനെയും തുടർന്ന് സ്‌ഥാനം ഒഴിയുകയായിരുന്നു. എങ്കിലും ബജാജിന്റെ മറ്റ് പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് നടന്നിരുന്നത്. രാജ്യമൊട്ടാകെ രാഹുൽ ബജാജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
Also Read: ഹെൽമെറ്റില്ലെങ്കിൽ ക്യാമറ പിടിക്കും; അമിത വേഗക്കാർ നേരെ കരിമ്പട്ടികയിലേക്ക്