ശ്രീനഗർ: ജമ്മു കശ്‌മീരിലെ അരീന സെക്‌ടറില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. നിയന്ത്രണ രേഖക്കപ്പുറത്ത് പാകിസ്‌ഥാൻ അധീനമേഖലയില്‍ നിന്നാണ് ഡ്രോണ്‍ വന്നതെന്ന് ബിഎസ്‌എഫ് അറിയിച്ചു. സൈന്യം വെടിവച്ചതിനെ തുടര്‍ന്ന് ഡ്രോണ്‍ പാക് അധീന മേഖലയിലേക്ക് മടങ്ങി. ജമ്മു വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിനു പിന്നാലെ ഇത് ആറാം തവണയാണ് മേഖലയിൽ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പാകിസ്‌ഥാനിൽ നിന്ന് ഡ്രോൺ വഴിയെത്തിച്ച ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും ട്രക്കിൽ കയറ്റി കശ്‌മീർ താഴ്‌വരയിലേക്ക് കടത്താനുള്ള ശ്രമം പോലീസ് പരാജയപ്പെടുത്തിയിരുന്നു. ജമ്മു നഗരത്തിന് സമീപത്ത് നിന്ന് ആയുധങ്ങളടങ്ങിയ ട്രക്കും പോലീസ് കണ്ടെടുത്തു.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണ് ട്രക്ക് കണ്ടെടുത്തത്. വാഹനത്തിൽ ഒരു പിസ്‌റ്റളും രണ്ട് ഗ്രനേഡുകളുമാണ് ഉണ്ടായിരുന്നത്. ഡ്രൈവറായ പുൽവാമ സ്വദേശിയെ ജമ്മു പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലിൽ അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോണുകൾ വഴിയാണ് ആയുധവും ഗ്രനേഡുകളും തനിക്ക് ലഭിച്ചതെന്ന് ഡ്രൈവർ വ്യക്‌തമാക്കി. ആയുധക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ ഇയാളെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.
Also Read: കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിസാരമായി കാണരുത്; ആരോഗ്യ മന്ത്രാലയം