ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഗൗരവകരമായി കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് പോലെ ഇതിനെ കാണരുതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ആള്‍ക്കൂട്ടം വര്‍ധിച്ചതിന്റെ ഫലമാണ് കോവിഡിന്റെ ആദ്യ രണ്ട് തരംഗങ്ങളില്‍ നമ്മള്‍ കണ്ടതെന്നും കുംഭ മേളയും ഉൽസവകാലവും ഇതിന് ഉദാഹരണമാണെന്നും മന്ത്രാലയം വക്‌താവ് ചൂണ്ടിക്കാട്ടി. കൂടാതെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചപ്പോള്‍ മുതല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും മന്ത്രാലയം വ്യക്‌തമാക്കി.
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചിരുന്നു. വൈറസ് സ്വന്തം നിലയ്‌ക്ക് ഇല്ലാതാവില്ല. മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് നാം തന്നെയാണ് വൈറസിനെ ഒപ്പം കൂട്ടുന്നത്. ജനക്കൂട്ടങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍ തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കുകയാണ്. കോവിഡിനെ തുടച്ചുനീക്കാന്‍ എല്ലാവരും പരിശ്രമിക്കണം; പ്രധാനമന്ത്രി പറഞ്ഞു.
Most Read: സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ മുതല്‍ സ്‌പുട്‌നിക് വാക്‌സിന്‍ നിര്‍മിക്കും