ന്യൂഡെല്‍ഹി: സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ മുതല്‍ റഷ്യന്‍ വാക്‌സിനായ സ്‌പുട്‌നിക്- വി നിര്‍മിക്കും. റഷ്യന്‍ നിര്‍മാതാക്കളായ ആര്‍ഡിഐഎഫ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രതിവര്‍ഷം 30 കോടി ഡോസ് വാക്‌സിന്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സെപ്റ്റംബറില്‍ ആദ്യ ബാച്ച് വാക്‌സിന്‍ നിര്‍മിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ആര്‍ഡിഐഎഫ് വ്യക്‌തമാക്കി.
അതേസമയം ആര്‍ഡിഐഎഫുമായി ചേര്‍ന്ന് വാക്‌സിന്‍ നിര്‍മിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പുനെവാലയും അറിയിച്ചു. കോവിഡ് വൈറസിന്റെ അനിശ്‌ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തര സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രില്‍ 13നാണ് കോവിഡ് വൈറസിനെതിരെ സ്‌പുട്‌നിക് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. റഷ്യന്‍ വാക്‌സിന്‍ സ്വീകരിക്കുന്ന 60ആമത്തെ രാജ്യമാണ് ഇന്ത്യ.
ഗമേലയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത ഈ വാക്‌സിന് കൊറോണ വൈറസിനെതിരെ 91.6 ശതമാനം ഫലപ്രാപ്‌തിയുണ്ട്. നിലവില്‍ ഡോ. റെഡീസ് ലാബോറട്ടറീസ് മാത്രമാണ് ഇന്ത്യയില്‍ സ്‌പുട്‌നിക് വാക്‌സിന്‍ ഉൽപാദിപ്പിക്കുന്നത്.
Most Read: ക്ഷേത്ര പരിസരത്ത് ബീഫ് വിൽപന പാടില്ലെന്ന് അസം സർക്കാർ; പ്രതിഷേധവുമായി കോൺഗ്രസ്