തിരുവനന്തപുരം: കോവളത്ത് ബൈക്കിടിച്ചു നാല് വയസുകാരൻ മരിച്ചത് റേസിങ്ങിനിടെ. സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് ആഷിക്കിനെ (21) പോലീസ് അറസ്‌റ്റ് ചെയ്‌തു. അപകടത്തിന് ഇടയാക്കിയ ബൈക്ക് കഴിഞ്ഞ ദിവസം കോവളം പോലീസ് കരമനയിലെ ഒരു വർക്ക്‌ഷോപ്പിൽ നിന്ന് കസ്‌റ്റഡിയിൽ എടുത്തിരുന്നു. കഴിഞ്ഞ 30ന് രാത്രിയാണ് കോവളം മുക്കോല ചോറോട് പാലത്തിന് സമീപം ബൈക്കിടിച്ചു നാലു വയസുകാരൻ മരിച്ചത്.
കോവളം ആഴാകുളം പെരുമരം എംഎ വിഹാറിൽ ഷൺമുഖ സുന്ദരം-അഞ്ജു ദമ്പതികളുടെ മകൻ യുവാൻ ആണ് മരിച്ചത്. മാതാവുമായി ബൈക്കിൽ സഞ്ചരിക്കവേ പൊറോട് ഭാഗത്തെ പാത മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം നടന്നത്. മുഹമ്മദ് ആഷിക് സഞ്ചരിച്ച ബൈക്ക് ഇവരെ ഇടിച്ചു വീഴ്‌ത്തി ബൈക്ക് നിർത്താതെ പോവുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇടിച്ചിട്ട ബൈക്കിന്റെ ചില ഭാഗങ്ങൾ സംഭവ സ്‌ഥലത്ത് നിന്ന് പോലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്ന് വാഹനം ആഡംബര ബൈക്ക് ആണെന്ന് തിരിച്ചറിഞ്ഞു. സിസിടിവിയും ബൈക്ക് ഷോറൂമുകളും സർവീസ് സെന്ററുകളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കരമനയിലെ വർക്ക്‌ഷോപ്പിൽ നിന്നും ബൈക്ക് കസ്‌റ്റഡിയിൽ എടുത്തത്. തുടർന്ന് കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി ചോദ്യം ചെയ്‌തപ്പോൾ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു. യുവാവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
Most Read: മദ്യനയ അഴിമതി കേസ്; കെജ്‍രിവാളിനെ ഇന്ന് ചോദ്യം ചെയ്യും- വൻ സുരക്ഷ