പാരിസ്: കോവിഡ് വാക്‌സിൻ വിതരണം ജനുവരിയോടെ രാജ്യവ്യാപകമായി ആരംഭിക്കുമെന്ന് ഫ്രാൻസ്. ജനുവരിയോടെ അവസാനഘട്ട അനുമതികൾ നേടി വാക്‌സിൻ വിതരണം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ഇതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ഫ്രാൻസ് ആരംഭിച്ച് കഴിഞ്ഞെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയിലെ നാല് സ്‌റ്റേറ്റുകൾ കോവിഡ് വാക്‌സിൻ വിതരണത്തിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഫ്രാൻസും കോവിഡ് വാക്‌സിൻ വിതരണത്തിനായി തയാറെടുക്കുന്നത്. അതിനിടെ വാക്‌സിൻ സ്വീകരിക്കാൻ ആളുകൾ വിമുഖത കാട്ടുന്നുവെന്ന വെളിപ്പെടുത്തലുകൾ ഫ്രാൻസിന് തലവേദനയാകുമെന്നാണ് കരുതുന്നത്.
രാജ്യത്ത് 59 ശതമാനം ആളുകൾ മാത്രമാണ് വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധത കാണിക്കുന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ സർവേ ഫലം വെളിപ്പെടുത്തിയിരുന്നു. ആഗോളതലത്തിൽ 74 ശതമാനം പേർ വാക്‌സിനെടുക്കാൻ സന്നദ്ധരാണെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു. ഫ്രാൻസിലെ മുഴുവൻ ആളുകളും വാക്‌സിൻ സ്വീകരിക്കാൻ തയാറാകുമോയെന്ന കാര്യത്തിൽ തനിക്ക് ആശങ്കകളുണ്ടെന്ന് പ്രധാനമന്ത്രി ജൂൻ കാസ്‌റ്റെക്‌സ് അടുത്തിടെ പറഞ്ഞിരുന്നു. 1.5 ബില്യൺ യൂറോയാണ് വാക്‌സിൻ വാങ്ങുന്നതിനായി ഫ്രാൻസ് വകയിരുത്തിയിട്ടുള്ളത്.
കോവിഡ് വാക്‌സിൻ ഫലപ്രദമാണെന്ന വിവിധ കമ്പനികളുടെ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്. അമേരിക്കൻ കമ്പനികളായ ഫൈസറും മോഡേണയും റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിനുമെല്ലാം പരീക്ഷണങ്ങൾ വിജയകരമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.
Read also: കോവിഡ് മുക്‌തരായവരില്‍ തലച്ചോറിനെ ബാധിക്കുന്ന പ്രശ്‌നങ്ങളും; യൂറോപ്യന്‍ ജേണല്‍ ഓഫ് എപ്പിലെപ്‌സി