പാരീസ്: പൊതുകുളങ്ങളില്‍ ശരീരം മറയ്‌ക്കുന്ന ബുര്‍ക്കിനി ധരിക്കാന്‍ അനുവദിക്കണമെന്ന ഒരു വിഭാഗം മുസ്‌ലിം സ്‌ത്രീകളുടെ ആവശ്യം തള്ളി ഫ്രാന്‍സിലെ ഹൈക്കോടതി. പൊതു നീന്തല്‍ കുളങ്ങളില്‍ സ്‌ത്രീകള്‍ ബുര്‍ക്കിനി ധരിക്കുന്നത് വിലക്കിയ കീഴ്‌ക്കോടതി തീരുമാനത്തെ ഹൈക്കോടതി ശരിവെച്ചു.
രാജ്യത്തെ ഗ്രെനൊബിള്‍ സിറ്റി കൗണ്‍സിലിലെ നീന്തല്‍ കുള ചട്ടങ്ങള്‍ സംബന്ധിച്ച തീരുമാനമാണ് കോടതി ശരിവെച്ചത്. നേരത്തെ മുസ്‌ലിം സ്‌ത്രീകളുടെ ആവശ്യം പരിഗണിച്ച് പൊതുകുളങ്ങളില്‍ ബുര്‍ക്കിനി ധരിക്കാന്‍ നഗര കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ പ്രാദേശിക കോടതി ഈ ഇളവ് പിന്‍വലിക്കുകയായിരുന്നു. ഈ ഉത്തരവാണ് ഇപ്പോള്‍ ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. നടപടി ഗ്രെനോബിൾ നഗരസഭയുടെ അവകാശ വാദത്തിന് വിരുദ്ധവും മതപരമായ ആവശ്യത്തെ തൃപ്‌തിപ്പെടുത്താൻ മാത്രമാണെന്നും ചൂണ്ടിക്കാട്ടിയ കോടതി ഇത് നീന്തൽ കുളങ്ങളിലെ ശുചിത്വത്തെയും സുരക്ഷാ മാനദണ്ഡങ്ങളെയും ബാധിക്കുമെന്നും വ്യക്‌തമാക്കി.
അതേസമയം മതേതരത്വത്തിന്റെയും മുഴുവന്‍ രാജ്യത്തിന്റെയും വിജയമാണ് കോടതി വിധിയെന്ന് ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മനിന്‍ അഭിപ്രായപ്പെട്ടു.
ഫ്രാന്‍സിന്റെ ഭരണഘടനാ ചട്ടങ്ങളില്‍ മതപരമായ നിഷ്‌പക്ഷത പാലിക്കപ്പെടേണ്ടതുണ്ടെന്ന് പ്രത്യേകം പറയുന്നുണ്ട്. ഈ ചട്ടങ്ങള്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അവതരിപ്പിച്ച സെപ്പറേറ്റിസം ലോയിലൂടെ കൂടുതല്‍ ശക്‌തമാക്കിയിട്ടുണ്ട്. ഹിജാബ് ഉള്‍പ്പടെയുള്ള മുസ്‌ലിം വസ്‌ത്രങ്ങള്‍ക്ക് ഫ്രാൻസിന്റെ പൊതുസമൂഹത്തില്‍ പൊതുവെ സ്വീകാര്യതയില്ല.
കൂടാതെ മുഖം മുഴുവന്‍ മറക്കുന്ന നിഖാബ് ധരിക്കുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. അടുത്തിടെ കായിക മൽസരങ്ങളില്‍ പങ്കെടുക്കുന്നവർ ഹിജാബ് ഉള്‍പ്പടെയുള്ള മതചിഹ്‌നങ്ങൾ ധരിക്കുന്നത് നിരോധിക്കുന്ന പ്രമേയവും ഫ്രഞ്ച് സെനറ്റില്‍ വന്നിരുന്നു.
Most Read: ബുൾഡോസർ ആക്രമണം; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് യുപി സര്‍ക്കാര്‍