കൊച്ചി: തട്ടിപ്പുകേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കാലിലെ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു. കൂടുതൽ തെളിവുകളും വിവരങ്ങളും ശേഖരിക്കാനുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കസ്‌റ്റഡി കാലാവധി നീട്ടിയത്. മോൻസൺ ഹാജരാക്കിയിരുന്ന ബാങ്ക് രേഖകൾ കൃത്രിമമാണെന്ന് എച്ച്‌എസ്‌ബിസി ബാങ്ക് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ക്രൈം ബ്രാഞ്ച് കോടതിയിൽ പറഞ്ഞു.
ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നതിന് പുറമേ കൂടുതൽ കേസുകൾ മോൻസണ് എതിരെയുണ്ടെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. നിലവിലുണ്ടായിരുന്ന സാമ്പത്തിക തട്ടിപ്പുകേസിൽ ഫെമ ഇടപാടുമായി ബന്ധപ്പെട്ട് മോൻസൺ ഹാജരാക്കിയിരുന്ന മുഴുവൻ രേഖകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ എച്ച്‌എസ്‌ബിസി ബാങ്ക് ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടുമുണ്ട്.
2,62,000 കോടി രൂപയുടെ രേഖകൾ മോൻസൺ പ്രദർശിപ്പിച്ചത് തങ്ങളുടെ രേഖകളല്ലെന്ന് ബാങ്ക് പ്രാഥമികമായി സ്‌ഥിരീകരിച്ചിരുന്നു. ഈ രേഖകൾ മോൻസൺ എങ്ങനെയാണ് കെട്ടിച്ചമച്ചത് എന്നും അന്വേഷിക്കുന്നുണ്ട്. കൂടാതെ, ചില ട്രിബ്യൂണലുമായി ബന്ധപ്പെട്ട രേഖകൾ കൂടി മോൻസൺ തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ട്. ഇവ എങ്ങനെ കൃത്യമായി നിർമിച്ചു, ആരുടെയെങ്കിലും സഹായം ലഭിച്ചോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. അതിനാൽ, പ്രതിയെ കസ്‌റ്റഡിയിൽ വേണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടത്.
Also Read: കോവിഡ് മരണം; മാർഗരേഖ പുതുക്കി, ഒക്‌ടോബർ മുതൽ അപേക്ഷിക്കാം