ന്യൂഡെൽഹി: സാമ്പത്തിക തട്ടിപ്പുകേസുകളിൽ വഞ്ചിതരായവർക്ക് പണം തിരിച്ച് കിട്ടാനാണ് അന്വേഷണ ഏജൻസികൾ മുൻഗണന നൽകേണ്ടതെന്ന് സുപ്രീം കോടതി നിർദ്ദേശം. തട്ടിപ്പ് നടത്തിയവരെ ദീർഘകാലം ജയിലിൽ ഇടുന്നതിനല്ല പ്രാധാന്യം നൽകേണ്ടത് എന്നും ജസ്‌റ്റിസുമാരായ സഞ്‌ജയ് കിഷൻ കൗൾ, എംഎം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഹീര ഗ്രൂപ്പ് സ്വർണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ നൗഹീറ ഷെയ്‌ഖിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പരാതിയുടെ സത്യാവസ്‌ഥ പരിശോധിച്ച് കണ്ടെത്തുന്നതിനാണ് അന്വേഷണ ഉദ്യോഗസ്‌ഥർ മുൻഗണന നൽകേണ്ടത്. പ്രതികളുടെ ആസ്‌തികൾ കണ്ടെത്തി പരാതിക്കാർക്ക് പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കേന്ദ്ര സർക്കാരിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസാണ് നൗഹീറ ഷെയ്‌ഖിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. കേരളം ഉൾപ്പടെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആൾക്കാരിൽ നിന്ന് വൻ ലാഭം വാഗ്‌ദാനം ചെയ്‌താണ് ഹീര ഗ്രൂപ്പ് നിക്ഷേപം സ്വീകരിച്ചിരുന്നത്. 36 ശതമാനം വരെ ലാഭം ഹീര വാഗ്‌ദാനം ചെയ്‌തിരുന്നു. കേരളത്തിൽ മാത്രം 238 പേർക്ക് 7.75 കോടി രൂപയാണ് നഷ്‌ടമായതെന്നാണ് സംസ്‌ഥാന സർക്കാർ സ്‌റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. കഴിഞ്ഞ വർഷമാണ് നൗഹീറ ഷെയ്‌ഖിന് ജാമ്യം ലഭിച്ചത്.
Most Read: നിപ പ്രതിരോധം; പ്രത്യേക ആക്ഷൻ പ്‌ളാൻ രൂപീകരിക്കാൻ ആരോഗ്യവകുപ്പ്