തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സ്ത്രീകളുടെ ശബ്ദവും ചിത്രവും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഘം പോലീസ് പിടിയിൽ. സംസ്ഥാന തലസ്ഥാനത്ത് ഹണി ട്രാപ് വഴി പണം തട്ടിയ സുഖ്ദേവ് സിങ് (26), നഹർ സിങ് (34) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇരുവരും രാജസ്ഥാനിലെ കാമൻ സ്വദേശികളാണ്.
തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. കോളേജ് വിദ്യാർഥിനി അങ്കിത ശർമ്മ എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പരാതിക്കാരന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും പിന്നീട് മെസഞ്ചർ വഴി സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. ഇയാളുമായി നിരന്തരം സംസാരിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്തു. മൊബൈൽ ഓൺലൈൻ പേയ്മെന്റ് വഴി 10,000 രൂപയോളം തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. പോലീസിൽ പരാതിപ്പെട്ടാൽ സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നായിരുന്നു സംഘത്തിന്റെ ഭീഷണി.
പ്രതികളുടെ ഫേസ്ബുക്ക്, വാട്സാപ്പ്, ഇ- വാലറ്റ് അഡ്രസ് എന്നിവ കേന്ദ്രീകരിച്ചാണ് സിറ്റി സൈബർ ക്രൈം പോലീസ് അന്വേഷണം നടത്തിയത്. തുടർന്ന്, രാജസ്ഥാനിലെ ഭരത്പൂർ മേഖല കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്ന് കണ്ടെത്തി. പിന്നീട്, സൈബർ പോലീസ് അന്വേഷണ സംഘം രാജസ്ഥാനിലെത്തുകയും ജിയോ മാപ്പിങ് ഉൾപ്പടെ ഉപയോഗിച്ച് രാജസ്ഥാൻ പോലീസിന്റെ സഹായത്തോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഡിവൈഎസ്പി ശ്യാം ലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. ഇൻസ്പെക്ടർ ആർ റോജ്, സബ് ഇൻസ്പെക്ടർമാരായ ബിജു രാധാകൃഷ്ണൻ, ബിജുലാൽ, എഎസ്ഐ ഷിബു, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാഗ് വിജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.