മലപ്പുറം: ജില്ലയിൽ എടപ്പാളിലെ ലോഡ്‌ജിൽ ചാലിശ്ശേരി സ്വദേശിയായ അടയ്‌ക്ക വ്യാപാരിയെ 2019ൽ ഹണിട്രാപ്പ് ചെയ്‌ത കേസിൽ തിരുവനന്തപുരം സ്വദേശിനിയായ പത്തൊൻപതുകാരി അറസ്‌റ്റിൽ. വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം ഹണി ട്രാപ്പിൽ കുടുക്കി പണവും സ്വർണവും ഉൾപ്പെടെ 50ലക്ഷം കവർന്നെന്നാണ് കേസ്.
2019ൽ നടന്ന സംഭവത്തിൽ തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് ഈ യുവതി കോടതി വഴി പൊലീസിന് പരാതി നൽകിയിരുന്നു. പരാതിയിൽ നടപടി സ്വീകരിച്ച പോലീസ്, വ്യാപാരിക്കെതിരെ പോക്‌സോ ചുമത്തി കേസെടുക്കുകയും ചെയ്‌തു. എന്നാൽ അന്വേഷണത്തിൽ പരാതി വ്യാജമാണെന്നും ഹണിട്രാപ്പാണ് കേസെന്നും പൊലീസിന് വ്യക്‌തമായി. എന്നാൽ, ഹണിട്രാപ്പിൽ ഭാഗമായ പെൺകുട്ടിക്കെതിരെ കേസെടുത്തെങ്കിലും പ്രായപൂർത്തി ആകാത്തതിനാൽ പെൺകുട്ടിയെ ഇപ്പോൾ അറസ്‌റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
എന്നാൽ, പ്രായപൂർത്തിയായാൽ യുവതിക്കെതിരെ അറസ്‌റ്റ്, ക്രിമിനൽ കേസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തടസമില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. അതിനുസരിച്ചാണ് ഇപ്പോൾ 19 കാരിയായ യുവതിയെ ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.
സംഭവം നടന്ന് മാസങ്ങൾക്കകം തന്നെ പ്രധാന പ്രതികളെയും സ്വർണ്ണവും പണവും കാറും അടക്കമുള്ള തൊണ്ടിമുതലുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നു. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കേസിലെ എല്ലാ പ്രതികളും അറസ്‌റ്റിലായതോടെ ഇനി കോടതിയിലാണ് കേസ് നടക്കുക.
Most Read: നടൻ സിദ്ധാന്തിന്റെ മരണകാരണം അമിത വ്യായാമമെന്ന് സൂചന