പാലക്കാട്: സമൂഹ മാദ്ധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച് സമ്പന്ന വ്യവസായിയെ തട്ടിപ്പിനിരയാക്കിയ കേസിൽ സോഷ്യൽമീഡിയ താരദമ്പതികളായ ദേവുവും ഗോകുലും അറസ്‌റ്റിലായി. ഇൻസ്‌റ്റഗ്രാമിൽ മാത്രം അരലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള ഈ ദമ്പതികൾക്കൊപ്പം സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്.
കൊല്ലം സ്വദേശിനിയായ ദേവു, ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദീപ്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്‌ണു, അജിത്ത്, വിനയ്, കോട്ടയം പാല സ്വദേശി ശരത് എന്നിവരാണ് പാലക്കാട് സൗത്ത് പൊലീസിന്റെ പിടിയിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായി നല്‍കിയ പരാതിയിലാണ് അറസ്‌റ്റ്.
മുഖ്യപ്രതി ശരത്ത് ആസൂത്രണം ചെയ്‌ത ഹണിട്രാപ്പിൽ ദേവുവിനെയാണ് വ്യവസായിയെ കുരുക്കാൻ ഉപയോഗിച്ചത്. ശരത്തിന് എതിരെ മോഷണം ഉൾപ്പടെ പത്തിലേറെ കേസുകള്‍ നിലവിലുണ്ട്. ശരത്തിന്റെ നിർദ്ദേശം അനുസരിച്ച്, ഫേസ്ബുക് മെസഞ്ചറിലൂടെ വ്യവസായിയെ പരിചയപ്പെട്ട ദേവു ഇയാളെ നേരിൽ കാണണമെന്നും ഒരുമിച്ച് സമയം ചിലവഴിക്കാമെന്നും അറിയിച്ചു.
പാലക്കാട്ടെ ഒലവക്കോടാണ് തന്റെ വീടെന്നും വീട്ടില്‍ അമ്മ മാത്രമാണുള്ളതെന്നും യുവതി ഇയാളെ പറഞ്ഞ് വിശ്വസിപ്പിച്ചു. അത് കൊണ്ടുവീട്ടിലേക്ക് വരൽ അസാധ്യമാണ്. പകരം മറ്റൊരുവീട് വാടകക്ക് എടുക്കാമെന്ന് വ്യവസായിയോട് പറയുകയും അതനുസരിച്ച് 11 മാസത്തെ കരാറില്‍ ഒലവക്കോട് ഒരു വീട് ഇവര്‍ വാടകക്ക് എടുക്കുകയും ചെയ്‌തു. ഞയറാഴ്‌ച രാവിലെ പാലക്കാടെത്തിയ വ്യവസായിയോടൊപ്പം നഗരത്തിൽ സമയം ചിലവഴിച്ച ദേവു തുടര്‍ന്ന് വൈകിട്ട് വാടക വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.
വീട്ടിലെത്തിയ വ്യവസായിയെ കാത്ത് ദേവുവിനൊപ്പം ഭര്‍ത്താവും കൂട്ടാളികളും ഉണ്ടായിരുന്നു. ഇവിടെവെച്ച് ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രങ്ങൾ എടുത്തു. ശേഷം, ഇവര്‍ ഇയാളുടെ മാല, ഫോണ്‍, പണം, എടിഎം കാര്‍ഡ്, വാഹനം എന്നിവ കൈക്കലാക്കി. പിന്നീട് ഇരിങ്ങാലക്കുടയിലെ വീട്ടിൽനിന്ന് പണവും സ്വർണവും കൈക്കലാക്കാനായി വ്യവസായിയുമായി സംഘം വാഹനത്തിൽ പുറപ്പെട്ടു. വഴിയിൽ പ്രാഥമികാവശ്യത്തിന് എന്ന മട്ടിൽ ഇറങ്ങിയ വ്യവസായി ഓടി രക്ഷപ്പെട്ട് അടുത്തുള്ള പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
ഫീനിക്‌സ് കപ്പിൾസ് എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന താരദമ്പതികളായ ദേവുവും ഗോകുലും അനേകായിരം യുവതയുടെ ഹരമാണ്. ഇവരെ ആരാധിക്കുന്നവർക്ക് ഞെട്ടലുണ്ടാക്കിയ സംഭവത്തിൽ പലരീതിയിലുള്ള ഒത്തുതീർപ്പിനും കേസായ ശേഷം ഇവർ ശ്രമിച്ചിരുന്നു.
എന്നാല്‍ ദേവുവിനെ തന്റെ സൗകര്യത്തിന് ലഭിക്കാത്തതിലുള്ള വാശിയും വൈരാഗ്യവും കാരണം വ്യവസായി വഴങ്ങിയില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിനിടെ കാലടിയിലെ ഒരു ലോഡ്‌ജിൽ നിന്നാണ് ആറ് പേരെയും കസ്‌റ്റഡിയിൽ എടുത്തത്. സംഘം നേരത്തെയും സമാന രീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടാകുമെന്നും ആരും പരാതിപ്പെടാതെ പോയതാകാമെന്നും ഈ കാര്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
INFORMATIVE: യുകെ ജോലിയോ? ചിന്തിക്കാതെ ചാടി വീഴരുതേ! വാട്‍സ്ആപ് വഴി വൻ തട്ടിപ്പ്