കണ്ണൂർ: തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ടെന്ന ആരോപണവുമായി കെ സുധാകരൻ എംപി. തളിപ്പറമ്പിൽ സ്‌ഥാനാർഥിയുടെ നേതൃത്വത്തിൽ, പ്രിസൈഡിങ് ഓഫീസറുടെ പച്ചക്കൊടിയോടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും സുധാകരൻ. തളിപ്പറമ്പിൽ റീ പോളിംഗ് അനുവദിക്കണമെന്നും അല്ലാത്ത പക്ഷം കോടതിയെ സമീപിക്കാനാണ് ആലോചനയെന്നും കെസുധാകരൻ പറഞ്ഞു.
ജില്ലയിൽ മറ്റിടങ്ങളിലും എൽഡിഎഫ് അതിക്രമം നടത്തിയതായി കോൺഗ്രസ് നേതാവ് ആരോപിച്ചു. മലപ്പട്ടം പഞ്ചായത്തിലെ എല്ലാ ബൂത്തും സിപിഎം പിടിച്ചെടുത്തുവെന്നും പലയിടങ്ങളിലും യുഡിഎഫ് ബൂത്ത് ഏജൻ്റുമാരെ ബൂത്തിലിരിക്കാൻ സമ്മതിക്കാതെ തല്ലിയോടിക്കുകയാണ് ചെയ്‌തതെന്നും സുധാകരൻ പറഞ്ഞു.
മാത്രവുമല്ല എംവി ഗോവിന്ദൻ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിൽ പ്രസ്‌താവന നടത്തിയെന്നും ഇതിനെതിരെ കേസെടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സാമുദായിക ധ്രുവീകരണത്തിന് യുഡിഎഫ് ശ്രമിക്കുന്നു എന്ന് എം വി ഗോവിന്ദൻ പറഞ്ഞത് മുൻകൂർ ജാമ്യമെടുക്കൽ ആണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
കൂടാതെ കുറ്റ്യാട്ടൂർ വേശാലയിൽ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളക് പൊടി വിതറുകയും ഇവിടെ ബൂത്ത് കയ്യേറ്റം നടക്കുകയും ചെയ്‌തതായും സുധാകരൻ പറഞ്ഞു.
അതേസമയം കേരളത്തിൽ രണ്ട് ഉറപ്പാണ് നടക്കാൻ പോകുന്നതെന്നും അതിലൊന്ന് യുഡിഎഫ് ഉറപ്പാണ് എന്നതും മറ്റൊന്ന് പിണറായി വിജയന് ജയിൽ ഉറപ്പാണ് എന്നതാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Read Also: മഞ്ചേശ്വരത്ത് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; പ്രതിഷേധിച്ച് കെ സുരേന്ദ്രന്‍