ചണ്ഡിഗഡ്: അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി (എഎപി) വിജയിച്ചാൽ പഞ്ചാബിലെ ജനങ്ങൾക്ക് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്ന് ഡെൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനത്ത് എഎപിക്ക് കളമൊരുക്കാൻ കെജ്‌രിവാൾ ഈ മാസം പഞ്ചാബിൽ നടത്തുന്ന രണ്ടാമത്തെ സന്ദർശന വേളയിലാണ് ഈ വാഗ്‌ദാനം നൽകിയിരിക്കുന്നത്.
“ക്യാപ്റ്റന്റെ വാഗ്‌ദാനങ്ങളല്ല കെജ്‌രിവാളിന്റെ ഉറപ്പാണ് ഇത്. ആം ആദ്‌മി സർക്കാർ രൂപീകരിച്ചാലുടൻ ഞങ്ങൾ സൗജന്യ വൈദ്യുതി ഉറപ്പാക്കുകയും ഗാർഹിക വിതരണ വിഭാഗത്തിലെ ഉപയോക്‌താക്കളുടെ തീർപ്പാക്കാത്ത ബില്ലുകൾ എഴുതിത്തള്ളുകയും ചെയ്യും,”- പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ പരോക്ഷമായി പരാമർശിച്ച് ചണ്ഡിഗഡിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു.
300 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്‌താക്കൾക്കാണ് സൗജന്യ വൈദ്യുതി നൽകുക. അതിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർ ബിൽ അടയ്‌ക്കേണ്ടിവരുമെന്നും കെജ്‌രിവാൾ വിശദീകരിച്ചു. ഈ പ്രഖ്യാപനങ്ങൾ പഞ്ചാബിലെ എല്ലാവരേയും, പ്രത്യേകിച്ച് സ്‌ത്രീകളെ സന്തോഷിപ്പിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്‌ഥാന എഎപി പ്രസിഡണ്ട് ഭഗവന്ത് മാൻ, പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഹർപാൽ സിംഗ് ചീമ, പഞ്ചാബിന്റെ ചുമതലയുള്ള ഡെൽഹി എംഎൽഎ ജർനൈൽ സിംഗ്, എഎപി വക്‌താവ് രാഘവ് ചദ്ദ, മുൻ ഐപിഎസ് ഉദ്യോഗസ്‌ഥൻ കുൻവർ വിജയ് പ്രതാപ് സിംഗ് എന്നിവരും കെജ്‌രിവാളിനൊപ്പം ഉണ്ടായിരുന്നു.
Most Read: ലക്ഷദ്വീപ്; തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിക്കാൻ നിർദ്ദേശം, സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി