കൊച്ചി : ലക്ഷദ്വീപിൽ കടൽ തീരത്തോട് ചേർന്നുള്ള സ്‌ഥലങ്ങളിലെ വീടുകൾ പൊളിച്ചു മാറ്റാനുള്ള ഭരണകൂടത്തിന്റെ തീരുമാനം സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. ഇനി ഒരുത്തരവ് ഉണ്ടാകുന്നത് വരെ വീടുകൾ പൊളിച്ചു മാറ്റരുതെന്ന് കോടതി നിർദേശം നൽകി. ലക്ഷദ്വീപിലെ കവരത്തി സ്വദേശികളായ ഖാലിദ്, ഉബൈദുള്ള എന്നിവർ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
കടൽ തീരത്തിന്റെ 20 മീറ്റർ ദൂരപരിധിയിലുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് ചൂണ്ടിക്കാട്ടി കവരത്തി, കൽപേന ബ്ളോക് ഡവലപ്മെന്റ് ഓഫിസർമാരാണ് പ്രദേശവാസികൾക്ക് നോട്ടീസ് നൽകിയത്. എന്നാൽ 1965ലെ ഭൂവിനിയോഗ ചട്ടം നിലവിൽ വരും മുൻപ് നിർമിച്ച വീടുകൾ ആണ് ഇവയെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. അതിനാൽ 1965ലെ ലക്ഷദ്വീപ് ഭൂവിനിയോഗ ചട്ടം ലംഘിച്ചെന്ന പേരിലുള്ള നോട്ടീസ് നിലനിൽക്കില്ലെന്ന് ഹരജിയിൽ വ്യക്‌തമാക്കുന്നുണ്ട്.
ഹരജിക്കാരുടെ വാദം അംഗീകരിച്ച കോടതി വീടുകൾ പൊളിച്ചു നീക്കുന്നതിന് സ്‌റ്റേ ഏർപ്പെടുത്തുകയായിരുന്നു. കൂടാതെ അടുത്ത രണ്ടാഴ്‌ചക്കുള്ളിൽ ഇക്കാര്യത്തിൽ നിലപാട് അറിയിക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദേശം നൽകുകയും ചെയ്‌തു. 1965ലെ ലക്ഷദ്വീപ് ഭൂവിനിയോഗ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കവരത്തിയിലെ 207 കെട്ടിടങ്ങൾക്കും സുഹേലിയിലെ 22 കെട്ടിടങ്ങൾക്കും ചെറിയം ദ്വീപിലെ 18 കെട്ടിടങ്ങൾക്കുമാണ് ബിഡിഒമാർ നോട്ടീസ് നൽകിയത്.
ചട്ടലംഘനം ചൂണ്ടിക്കാട്ടിയ കെട്ടിടങ്ങൾ 7 ദിവസത്തിനകം പൊളിച്ചു നീക്കണമെന്നും നോട്ടീസിൽ വ്യക്‌തമാക്കിയിരുന്നു. അല്ലാത്തപക്ഷം റവന്യൂ വകുപ്പ് ഇവ പൊളിച്ചുനീക്കുമെന്നും, ഇക്കാര്യത്തിൽ കെട്ടിട ഉടമകൾ ഇന്ന് മറുപടി നൽകണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കെട്ടിടങ്ങൾ പൊളിക്കുന്നതിന് ഹൈക്കോടതി സ്‌റ്റേ ഏർപ്പെടുത്തിയത്.
Read also : വീടുകയറി അക്രമം; ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു; രണ്ട് പേർ അറസ്‌റ്റിൽ