ന്യൂഡെല്‍ഹി: രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂണ്‍ 21 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കവേ പ്രധാനമന്ത്രി അറിയിച്ചു. കോവിഡ് വാക്‌സിന്‍ നയം മാറ്റിയതായും വാക്‌സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
75 ശതമാനം വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങി നല്‍കും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാങ്ങാം. എന്നാല്‍ പരമാവധി 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജായി ഈടാക്കാവു എന്ന് പ്രധാനമന്ത്രി അറിയിച്ചു.
തദ്ദേശ വാക്‌സിന്‍ നിര്‍മിക്കാന്‍ സാധിച്ചത് ഗുണകരമായെന്ന് പറഞ്ഞ മോദി വാക്‌സിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇപ്പോള്‍ ഏഴ് കമ്പനികള്‍ വാക്‌സിന്‍ ഉൽപാദിപ്പിക്കുന്നു. മൂന്ന് വാക്‌സിനുകള്‍ കൂടി ഉടന്‍ വരും. അവയുമായി ബന്ധപ്പെട്ട പരീക്ഷണം തുടരുകയാണ്. കൂടുതല്‍ വിദേശ കമ്പനികളുമായി ചര്‍ച്ച നടക്കുന്നു; പ്രധാമന്ത്രി വ്യക്‌തമാക്കി. കൂടാതെ മൂക്കില്‍ ഒഴിക്കാവുന്ന വാക്‌സിന്റെ പരീക്ഷണവും നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മാണത്തിന് എല്ലാ സഹായവും നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം രാജ്യം കോവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടം തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിയാണ് ഉണ്ടായത്. ഇന്ത്യ ഒരുപാട് പ്രതിസന്ധി നേരിട്ടു. മഹാമാരിയെ നേരിടാന്‍ ആരോഗ്യ രംഗത്ത് പുതിയ സൗകര്യങ്ങളൊരുക്കി. ഇന്ത്യ ഒന്നിച്ചു പോരാടി.
ഓക്‌സിജന്‍ പ്രതിസന്ധി നേരിടാന്‍ സാധ്യമായതെല്ലാം ചെയ്‌തു. ഓക്‌സിജന്‍ ക്ഷാമത്തിന് യുദ്ധകാലാടിസ്‌ഥാനത്തില്‍ പരിഹാരം കണ്ടു. ഇത്ര വലിയ ജനസംഖ്യയെ ഇന്ത്യ എങ്ങനെ രക്ഷിക്കുമെന്ന് ലോകം ചോദിച്ചു. നല്ല ഉദ്ദേശശുദ്ധിയും ആത്‌മവിശ്വാസവും ഉള്ളതുകൊണ്ട് അത് സാധ്യമായി; മോദി പറഞ്ഞു.
കൂടാതെ കോവിഡിനെ നേരിടാന്‍ ഏറ്റവും വലിയ ആയുധം പ്രോട്ടോക്കോള്‍ പാലിക്കുകയാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. മാസ്‌ക് ധരിക്കുക, രണ്ട് മീറ്റര്‍ അകലം പാലിക്കുക മുതലായവ കര്‍ശനമായി പാലിക്കണം; പ്രധാനമന്ത്രി പറഞ്ഞു.
Read Also: കോവിഡ് രണ്ടാം തരംഗം: ഏറ്റവും കൂടുതൽ രോഗബാധിതർ 21-30 വയസ് വരെയുള്ളവർ; ആരോഗ്യമന്ത്രി