കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ അധികാരത്തിൽ എത്തിയാൽ സംസ്‌ഥാനത്ത് എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്‌സിൻ നൽകുമെന്ന് ബംഗാൾ ബിജെപി. പശ്‌ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാലുടൻ കോവിഡ് വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന് പാർട്ടി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
നേരത്തെ കേന്ദ്ര സർക്കാരിന്റെ വാക്‌സിനേഷൻ നയം കമ്പോളത്തിന് അനുകൂലവും ജനങ്ങളുടെ താൽപ്പര്യത്തിന് വിരുദ്ധവുമാണെന്ന് പറഞ്ഞ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എല്ലാവർക്കും ഇത് സൗജന്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിരുന്നു. പ്രതിസന്ധി നേരിടുന്ന ഈഘട്ടത്തിൽ നിർമാതാക്കൾ വാക്‌സിൻ വ്യാപാരം നടത്തരുതെന്നും കത്തിൽ മമത ബാനർജി പറഞ്ഞു.
സംസ്‌ഥാനത്ത് നിർണായകമായ 71 സീറ്റുകളിലേക്ക് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി പുതിയ പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്. ബിഹാർ തിരഞ്ഞെടുപ്പ് സമയത്ത് സൗജന്യ വാക്‌സിൻ എന്ന പ്രഖ്യാപനം ഉയർത്തിപ്പിടിച്ച് വോട്ട് തേടിയ ബിജെപിയുടെ തന്ത്രം വിജയിച്ചിരുന്നു.
അതിന് ശേഷം രാജ്യത്തെമ്പാടും വാക്‌സിൻ സൗജന്യമാക്കുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയെങ്കിലും അതിൽ നിന്നും പിന്നോട്ട് പോകുന്ന കാഴ്‌ചകളാണ് നിലവിൽ കാണാൻ കഴിയുന്നത്. തിരഞ്ഞെടുപ്പ് വേളയിൽ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ രാഷ്‌ട്രീയ മുതലെടുപ്പ് മാത്രം മുന്നിൽക്കണ്ടാണെന്ന ആക്ഷേപവും ശക്‌തമാണ്. മുൻകാല പ്രഖ്യാപനങ്ങളാണ് ഇതിന്റെ ഉദാഹരണമായി വിമർശകർ ചൂണ്ടിക്കാണിക്കുന്നതും.
Read Also: ‘അടികിട്ടും’; അമ്മക്ക് ഓക്‌സിജൻ ആവശ്യപ്പെട്ട മകനോട് കേന്ദ്രമന്ത്രിയുടെ ഭീഷണി