പാരിസ്: സ്‌കൈയിങ് അപകടത്തിൽ പ്രശസ്‌ത ഫ്രഞ്ച് നടൻ ഗാസ്‌പാർഡ് ഉല്യേൽ അന്തരിച്ചു. 37 വയസായിരുന്നു.
കിഴക്കൻ ഫ്രാൻസിലെ ആൽപ്‌സ് പർവത നിരകളിൽ ചൊവ്വാഴ്‌ചയാണ് അപകടം നടന്നത്. സ്‌കൈയിങ്ങിനിടയിൽ മറ്റൊരാളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോധരഹിതനായ ഗാസ്‌പാർഡിനെ ഉടൻ തന്നെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്‌ചയോടെ മരണപെടുകയായിരുന്നു.
2001ൽ പുറത്തിറങ്ങിയ ‘ബ്രദർ ഓഫ് ദ വൂൾഫ്’ എന്ന ചിത്രത്തിലൂടെയാണ് ഗാസ്‌പാർഡ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഹാനിബൽ ഫ്രാഞ്ചൈസിയിലെ ‘ഹാനിബൽ റൈസിങ്’ എന്ന ചിത്രത്തിലൂടെയാണ് താരം പ്രശസ്‌തി ആർജിക്കുന്നത്. സീരിയൽ കൊലപാതകിയായ ഹാനിബൽ ലെക്‌ടറിനെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിച്ചത്.
‘എ വെരി ലോങ് എൻഗേജ്മെന്റ്, ഇറ്റ്സ് ഓൺ ദ എൻഡ് ഓഫ് ദ വേൾഡ്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സീസർ പുരസ്‌കാരം ലഭിച്ചു. 2014ൽ പുറത്തിറങ്ങിയ ‘സെയിന്റ് ലോറൻസ്’ എന്ന ചിത്രത്തിലെ പ്രകടനം അദ്ദേഹത്തിന് ലൂമിനാർ പുരസ്‌കാരം നേടിക്കൊടുത്തു.
‘ജൂലിയറ്റ്, മൂൺലൈറ്റ്’ തുടങ്ങി പന്ത്രണ്ടോളം ടെലിവിഷൻ സീരിയലുകളിലും ഗാസ്‌പാർഡ് വേഷമിട്ടിട്ടുണ്ട്. ‘മോർ ദാൻ എവറാ’ണ് അവസാന ചിത്രം. ഇതിന്റെ പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കവെയാണ് നടന്റെ അപ്രതീക്ഷിത വിയോഗം.
ഗല്ലേ പിയേട്രിയാണ് ഗാസ്‌പാർഡിന്റെ ഭാര്യ. ഒരു മകനുണ്ട്.
Most Read: അരുണാചലിൽ വീണ്ടും ചൈനീസ് പ്രകോപനം