മലപ്പുറം: രാജ്യത്ത് ക്രമാതീതമായി വർധിച്ചുവരുന്ന ഇന്ധനവിലക്കെതിരെ സംസ്‌ഥാന വ്യാപകമായി എസ്‌എസ്‌എഫ് വേറിട്ട സമരം നയിച്ചു. രാജ്യത്ത് തന്നെ ആദ്യമെന്ന് കരുതുന്ന ‘മഷിക്കുപ്പി സമരമുറയിൽ‘ ക്യൂ നിന്ന്, മഷിക്കുപ്പികളിലേക്ക് ഇന്ധനം നിറച്ചുവാങ്ങിയാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന വിദ്യാർഥി സംഘടനയായ സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ (എസ്‌എസ്‌എഫ്) പ്രതിഷേധം സംഘടിപ്പിച്ചത്.
‘മഹാമാരികളും സാമ്പത്തിക തകർച്ചയും മൂലം ജനജീവിതം ദുസ്സഹമായ ഈ ഘട്ടത്തിലും യാതൊരു മനുഷ്യത്വപരമായ നീതീകരണവും ഇല്ലാതെ ഉയർത്തികൊണ്ടിരിക്കുന്ന ഇന്ധനവില പിടിച്ചുകെട്ടാൻ കഴിയാത്തത് ഭരണകൂട പരാജയമാണ്. അധികാരത്തിലെത്തിയാൽ ഇന്ധനവില പകുതിയാക്കുമെന്ന് ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചവർ തന്നെ കഴിഞ്ഞ 6 വർഷമായി ഇന്ധനവില കുത്തനെ കൂട്ടുന്നത് ക്രൂരവും നിന്ദ്യവുമാണ്‘ –പ്രതിഷേധക്കാർ പറഞ്ഞു.
ഇന്ധന വിലവർധന രാജ്യത്തെകൂടുതൽ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്ന പാശ്‌ചാത്തലത്തിൽ അധികാരികളുടെ കണ്ണ് തുറപ്പിക്കാനുള്ള പ്രതിഷേധ തുടക്കമാണ് ഇന്നത്തെ വേറിട്ട സമരം. ഇന്ധനവില പിടിച്ചുകെട്ടാൻ കേന്ദ്രം ഇടപെടുകയും പരിഹാരം കാണുകയും വേണം; സമരനേതാക്കൾ വ്യക്‌തമാക്കി. സംസ്‌ഥാനത്തിന്റെ വിവധ കേന്ദ്രങ്ങളിൽ അതാത് ജില്ലാ, ഡിവിഷൻ, സെക്‌ടർ ഭാരവാഹികൾ സമരത്തിന് നേതൃത്വം നൽകി.
Most Read: വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ