ന്യൂഡെൽഹി: കോവിഡ് പശ്‌ചാത്തലത്തിൽ വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ. ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് എന്നിവയുടെ കാലാവധിയാണ് നീട്ടിയത്. സെപ്റ്റംബർ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. 2020 ഫെബ്രുവരിക്ക് ശേഷം കാലാവധി പൂർത്തിയായ വാഹന രേഖകൾക്കാണ് ഇളവ് നൽകുക.
കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസുമായി വാഹനത്തിൽ യാത്ര ചെയ്താൽ പരമാവധി 5000 രൂപ പിഴ ലഭിക്കും. പെർമിറ്റിന് 10,000 രൂപയും ഫിറ്റ്നെസ് സർട്ടിഫിക്കറ്റിന് 2000 മുതൽ 5000 രൂപ വരെയുമായിരിക്കും പിഴ. എന്നാൽ, ഇളവ് പുക പരിശോധന സർട്ടിഫിക്കറ്റിന് ബാധകമായിരിക്കില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കോവിഡും തുടർന്നുണ്ടായ ലോക്ക്ഡൗണുകളും മൂലം രേഖകൾ പുതുക്കാൻ ജനങ്ങൾക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് കാലാവധി നീട്ടാനുള്ള തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയത്. ബന്ധപ്പെട്ട ഓഫീസുകൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകാൻ സംസ്‌ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
Must Read: എംപിമാർക്ക് യാത്രാനുമതി നിഷേധിച്ച സംഭവം; ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിലപാട് തേടി ഹൈക്കോടതി