കൊച്ചി: ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ചതിനെതിരെ കേരളാ എംപിമാർ നൽകിയ ഹരജിയിൽ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്റെ നിലപാട് തേടി ഹൈക്കോടതി. നിസാര കാരണങ്ങളാൽ പാർലമെന്റ് അംഗങ്ങൾക്ക് അനുമതി നിഷേധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
എന്നാൽ, കോവിഡ് സാഹചര്യത്തിൽ യാത്ര നീട്ടിവെക്കാൻ ആവശ്യപ്പെടുകയാണ് ചെയ്‌തതെന്ന് അഡ്‌മിനിസ്‌ട്രേഷൻ കോടതിയെ അറിയിച്ചു. ദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ചതിന് എതിരെ എംപിമാരായ ടിഎൻ പ്രതാപനും ഹൈബി ഈഡനുമാണ് ഹരജി നൽകിയത്.
അതേസമയം, ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജി കോടതി തള്ളി. ഭരണപരിഷ്‌കാര നിർദ്ദേശങ്ങളുടെ കരട് രൂപം മാത്രമാണ് ഇപ്പോഴുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. കെപിസിസി സെക്രട്ടറി നൗഷാദ് അലിയാണ് ദ്വീപിലെ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
ലക്ഷദ്വീപിൽ നടത്താൻ ഉദ്ദേശിക്കുന്ന ഭരണ പരിഷ്‌കാരങ്ങളും ഉത്തരവുകളും സംബന്ധിച്ച കരട് രൂപം മാത്രമാണ് ഇപ്പോഴുള്ളതെന്നും അത് നിയമമായിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ മാത്രമാണ് ഇപ്പോൾ തേടുന്നതെന്നും, ഈ ഘട്ടത്തിൽ ഹരജിയിൽ ഇടപെടാൻ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു. പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയതിന് ശേഷം മാത്രമേ പൊതുവായ നടപടിയിലേക്ക് കടക്കുകയുള്ളൂ എന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം കണക്കിലെടുത്താണ് കോടതി ഹരജി തള്ളിയത്.
Most Read: പ്ളസ്‌ടു മൂല്യനിർണയം; ആറ് വർഷത്തെ മാർക്ക് പരിഗണിക്കുമെന്ന് ഐസിഎസ്ഇ