ദുബായ്: യുഎഇയില്‍ ഇന്ധന വില വര്‍ധിച്ചതോടെ ദുബായിലും ഷാര്‍ജയിലും ടാക്‌സി നിരക്കും കൂടി. രണ്ട് ദിവസം മുമ്പ് യുഎഇയില്‍ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് 50 ഫില്‍സിന്റെ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ മാസവും രാജ്യത്ത് ഇന്ധന വില കൂടിയിരുന്നു.
ദുബായില്‍ ടാക്‌സി ചാര്‍ജ് കൂട്ടിയ വിവരം റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി സ്‌ഥിരീകരിച്ചിട്ടുണ്ടെന്ന് ആര്‍ടിഎയെ ഉദ്ധരിച്ച് യുഎഇയിലെ പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു. പ്രാദേശിക വിപണിയില്‍ ഇന്ധന വില വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഓരോ കിലോമീറ്റര്‍ യാത്രയിലുമുള്ള ഇന്ധന ഉപയോഗം കണക്കാക്കിയാണ് ചാര്‍ജ് നിജപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട് വ്യക്‌തമാക്കുന്നു.
അതേസമയം ദുബായില്‍ ടാക്‌സിയുടെ അടിസ്‌ഥാന ചാര്‍ജില്‍ മാറ്റം വരുത്തിയിട്ടില്ല. ഓപ്പണിങ് അല്ലെങ്കില്‍ ബുക്കിങ് ചാര്‍ജ് 12 ദിര്‍ഹമായിരിക്കും. ഇതില്‍ മാറ്റം വരുത്താതെ അധിക കിലോമീറ്റര്‍ ചാര്‍ജിലാണ് വര്‍ധനവ് കൊണ്ടുവന്നിരിക്കുന്നത്.
എന്നാൽ ഷാര്‍ജയില്‍ ടാക്‌സിയുടെ അടിസ്‌ഥാന നിരക്കില്‍ തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന 13.50 ദിര്‍ഹത്തില്‍ നിന്ന് 17.50 ദിര്‍ഹമായി മിനിമം ചാര്‍ജ് വര്‍ധിച്ചിട്ടുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ടാക്‌സി നിരക്ക് ഏഴ് ദിര്‍ഹത്തില്‍ ആരംഭിക്കുകയും തുടര്‍ന്ന് ഓരോ കിലോമീറ്ററിലും 1.62 ദിര്‍ഹം വീതം കൂടുകയും ചെയ്യും. യാത്രയുടെ അവസാനം നല്‍കേണ്ട മിനിമം തുക 17.50 ദിര്‍ഹമായിരിക്കും. രാജ്യത്തെ ഓരോ മാസത്തെയും ഇന്ധന വില മാറുന്നതനുസരിച്ച് ടാക്‌സി നിരക്കില്‍ മാറ്റം വരുമെന്ന് ഷാര്‍ജ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി നേരത്തെ തന്നെ അറിയിച്ചിരുന്നു.
Most Read: കശ്‌മീരിൽ രണ്ടു ഭീകരരെ നാട്ടുകാർ പിടികൂടി സുരക്ഷാ സേനയെ ഏൽപ്പിച്ചു